മുനമ്പം: വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചതിൽ ഗൂഢാലോചനയെന്നു സതീശൻ

Mail This Article
ആലപ്പുഴ ∙ സംസ്ഥാന സർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ കേസിൽ വഖഫ് ട്രൈബ്യൂണലിന്റെ നടപടികൾക്കെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇപ്പോഴത്തെ വഖഫ് ട്രൈബ്യൂണൽ മുനമ്പം നിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നു ഭയന്നാണു സർക്കാർ ഇങ്ങനെ ചെയ്തത്.
-
Also Read
ഭൂമി തരംമാറ്റലിൽ ‘രണ്ടു തരം’ ഇടപാട്
ട്രൈബ്യൂണലിൽ നിന്നു നീതിപൂർവകമായ വിധിയുണ്ടാകുമെന്നു മുനമ്പത്തെ ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ ട്രൈബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണു സർക്കാരിനു കീഴിലുള്ള വഖഫ് ബോർഡ് ശ്രമിച്ചത്. മേയ് 19ന് ട്രൈബ്യൂണലിന്റെ കാലാവധി അവസാനിക്കാനിരിക്കെ മേയ് 29 വരെയാണു സ്റ്റേ. കാലാവധി കഴിഞ്ഞാൽ പാർലമെന്റ് പാസാക്കിയ വഖഫ് നിയമത്തിൽ പറയുന്നതനുസരിച്ചു പുതിയ ഘടനയിലുള്ള വഖഫ് ട്രൈബ്യൂണലായിരിക്കും വരിക. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജൻഡയ്ക്കു സംസ്ഥാന സർക്കാർ വഴിയൊരുക്കുകയാണെന്നും സതീശൻ ആരോപിച്ചു.
കരുവന്നൂർ ബാങ്ക് ഇടപാട് കേസിൽ സിപിഎം അനധികൃതമായി 100 കോടിയിലധികം രൂപ സമ്പാദിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറയുന്നു. ഇക്കാര്യത്തിൽ സിപിഎം മറുപടി പറയണം. പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ കേസിൽ സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം ഉണ്ടാകുമെന്ന് അറിയില്ല. സിപിഎമ്മിലും ഇടതുമുന്നണിയിലും അസ്വസ്ഥതകൾ പുകയുന്നുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.