ഭൂമി തരംമാറ്റലിൽ ‘രണ്ടു തരം’ ഇടപാട്

Mail This Article
പാലക്കാട് ∙ വി.ടി.ഭട്ടതിരിപ്പാട് സ്മാരകം സ്ഥിതിചെയ്യുന്ന അഞ്ചേക്കർ ഭൂമി തരംമാറ്റി നൽകിയ സർക്കാർ, തൊട്ടുപിന്നിലുള്ള ആലങ്ങാട്ടുതറ പട്ടികജാതി കോളനിയിലെ 23 കുടുംബങ്ങളുടെ ഭൂമിതരംമാറ്റൽ ആവശ്യം കണ്ടില്ലെന്നു നടിക്കുന്നു. വാളയാർ– വടക്കഞ്ചേരി ദേശീയപാതയോരത്തുള്ള, രേഖകളിൽ വയൽ ആയിരുന്ന സ്ഥലത്താണ് 68.43 കോടി രൂപ മുടക്കി സാംസ്കാരിക വകുപ്പ് വി.ടി.ഭട്ടതിരിപ്പാട് സ്മാരകം നിർമിച്ചിരിക്കുന്നത്.
രേഖകളിൽ വയൽ എന്നു തന്നെയുള്ള 5.78 ഏക്കർ സ്ഥലം പരിവർത്തനപ്പെടുത്തുന്നതിനു മുൻപ് തന്നെ സാംസ്കാരികവകുപ്പ് നിർമാണം തുടങ്ങി. പ്രവൃത്തി 90 ശതമാനം പൂർത്തിയായപ്പോഴാണ്, ആകെയുള്ള സ്ഥലത്തിലെ അഞ്ചേക്കർ തരംമാറ്റിയത് സർക്കാർ ക്രമപ്പെടുത്തിയത്.
നിലം നികത്തിയാൽ പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന കൃഷിവകുപ്പിന്റെ റിപ്പോർട്ട് തള്ളിയാണു മന്ത്രിസഭാ യോഗം സാംസ്കാരിക നിലയത്തിന്റെ ഭൂമി രേഖകളിൽ ‘പുരയിടം’ ആക്കി നൽകിയത്. രേഖകളിൽ ഭൂമിയുടെ സ്വഭാവം ‘നിലം’ എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വീട് പുതുക്കിപ്പണിയാനോ വായ്പയെടുക്കാനോ വിൽപന നടത്താനോ കഴിയാത്ത സാഹചര്യമാണു കോളനിയിലുള്ളവർക്ക്.
നേരത്തെ ദേശീയപാത നിർമാണം, ഐടിഐ ഭൂമിയെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 2 തവണ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് പട്ടികജാതി കോളനിയിലെ ഭൂരിഭാഗം പേരും. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ അര അടി കനത്തിൽ മണ്ണിട്ട് വീടുനിർമിച്ചു താമസിക്കുന്നു. മെഡിക്കൽ കോളജിന്റെയും സാംസ്കാരിക നിലയത്തിന്റെയും വൻ കെട്ടിടങ്ങൾ വന്നതോടെ വെള്ളക്കെട്ടിന്റെ ദുരിതം രൂക്ഷമായി.
1987ൽ ഭൂമി പതിച്ചുനൽകിയ സമയത്ത് വീടുനിർമാണത്തിന് തടസ്സമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ രേഖകളിലെ ‘നിലം’ എന്നത് ആരും ഗൗരവമായെടുത്തില്ല. എന്നാൽ നെൽവയൽ നീർത്തട നിയമം ശക്തമായി നടപ്പാക്കിയതോടെ ഇവിടെ പുതിയ വീടു നിർമിക്കാൻ കഴിയാത്ത അവസ്ഥയായി. ബാങ്കിൽ വായ്പയ്ക്കു സമീപിച്ചാൽ പോലും ലഭിക്കാൻ പ്രയാസം. പതിച്ചു നൽകിയ ഭൂമി ‘പുരയിടം’ എന്നാക്കി തരംമാറ്റി നൽകണമെന്ന് എസ്‌സി കോളനി പ്രൊട്ടക്‌ഷൻ കൗൺസിൽ 2021ൽ കലക്ടർക്കു നിവേദനം നൽകിയിരുന്നു.
എന്നാൽ നടപടിക്രമങ്ങൾ പാലിച്ച് എല്ലാ ഉടമകളും പ്രത്യേകം അപേക്ഷ നൽകണമെന്നാണു റവന്യു വകുപ്പ് നിർദേശിച്ചത്. സർക്കാർ പതിച്ചുനൽകിയ ഭൂമിയുടെ തരംമാറ്റാൻ തങ്ങൾ പ്രത്യേകമായി അപേക്ഷിക്കേണ്ടതെന്തിനാണെന്നാണ് ഉടമകളുടെ ചോദ്യം. സാംസ്കാരിക നിലയം വന്നതോടെ ഉടലെടുത്ത, പ്രദേശത്തെ വെള്ളക്കെട്ടു പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ആലങ്ങാട്ടുതറ സ്ഥിരമായി വെള്ളക്കെട്ടിലാകും. എക്സിബിഷൻ സെന്റർ, സ്റ്റേജുകൾ, ഓപ്പൺ എയർ തിയറ്റർ എന്നിങ്ങനെ മൂന്നു ബ്ലോക്കുകളിലായാണു സാംസ്കാരിക നിലയം നിർമിച്ചിരിക്കുന്നത്.