വഖഫ്: ബിജെപിക്കും ലീഗിനുമെതിരെ മുഖ്യമന്ത്രി ‘ബിജെപി കുളം കലക്കി; ലീഗിന് ഇരട്ടത്താപ്പ് ’

Mail This Article
തിരുവനന്തപുരം ∙ വഖഫ് വിഷയത്തിൽ ബിജെപിക്കും മുസ്‍ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി കുളം കലക്കി മീൻപിടിക്കാൻ നോക്കിയപ്പോൾ, മുസ്‍ലിംലീഗ് ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വഖഫ് നിയമഭേദഗതിയാണു മുനമ്പം പ്രശ്നത്തിന്റെ ശാശ്വത പരിഹാരം എന്ന പ്രചാരണം ബിജെപി അഴിച്ചുവിട്ടിരുന്നു. അതു പൂർണ തട്ടിപ്പാണെന്ന് ഇപ്പോൾ മനസ്സിലായി. ഈ നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന സത്യം കേന്ദ്രമന്ത്രിയുടെ വായിൽനിന്നു വീണുപോയി. കേന്ദ്രമന്ത്രിയെ മുനമ്പത്തെത്തിച്ച ബിജെപിയുടെ രാഷ്ട്രീയം പൊളിയുകയും ചെയ്തു.
മുസ്‍ലിം ലീഗ് ഈ വിഷയത്തിലെടുക്കുന്ന ഇരട്ടത്താപ്പിന്, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഭൂമി വഖഫ് അല്ലെന്ന അവരുടെ നിലപാടാണു തെളിവ്. ലീഗ് നേതാക്കളാണു കോളജിന്റെ മാനേജ്മെന്റിലുള്ളത്. വടക്കേ മലബാറിൽ സാമൂഹികവും രാഷ്ട്രീയവുമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസം ഉറപ്പാക്കാനാണ് കോളജ് ആരംഭിച്ചത്. തളിപ്പറമ്പ് ജുമാ മസ്ജിദിന്റെ 25 ഏക്കർ 1966ൽ വഖഫ് ബോർഡ് ഉത്തരവിലൂടെ പാട്ടത്തിനു വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ ഭാരവാഹികളായ ലീഗ് നേതാക്കൾ ഇതിനെ തള്ളിപ്പറയുകയാണ്. വസ്തു ജുമാ മസ്ജിദിന്റേത് അല്ലെന്നും നരിക്കോട് ഈട്ടിശ്ശേരി ഇല്ലം വകയാണെന്നുമുള്ള വിചിത്രവാദമാണ് അവർ കോടതിയിൽ പറഞ്ഞത്. പള്ളിയുടെ ഉടമസ്ഥതയിൽ വർഷങ്ങളായുള്ള ഭൂമി വഖഫ് ഭൂമിയല്ലെന്നു നിലപാടെടുക്കാൻ ലീഗിനെ പ്രേരിപ്പിച്ചതെന്താണ്? ഇതു ബിജെപിക്കു സഹായകരമായ നിലപാടാണെന്നു മുഖ്യമന്ത്രി പറഞ്ഞു.