ADVERTISEMENT

തിരുവനന്തപുരം∙ മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകത്തിന്റെ സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് ഉയരും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമെന്ന നിലയിൽ വിഴിഞ്ഞത്തിന്റെ ഖ്യാതി ഇതിനകം കടൽ കടന്നു. കമ്മിഷനിങ് നടക്കുന്നതോടെ 2028ൽ പൂർത്തിയാകേണ്ട അടുത്ത ഘട്ടത്തിന്റെ നിർമാണം ദ്രുതഗതിയിലുമാകും.

2024 ജൂലൈ 13നാണു വിഴിഞ്ഞം തുറമുഖത്തു ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ അടുത്തു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ 263 കപ്പലുകൾ എത്തി. ഇത്രയും സമയത്തിനുള്ളിൽ 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കത്തിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.

രാജ്യത്ത് ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന എംഎസ്‍സി തുർക്കിയെ ഉൾപ്പെടെ വൻ കപ്പലുകൾ വിഴിഞ്ഞത്തു സുഗമമായി ബെർത്ത് ചെയ്തു. എംഎസ്‌സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്ത് ആരംഭിച്ചു. 2034 മുതൽ തുറമുഖം വഴിയുള്ള വരുമാനത്തിന്റെ വിഹിതം സർക്കാരിനു ലഭിക്കും. തുറമുഖത്തിന്റെ അടുത്തഘട്ട നിർമാണം 2028ൽ പൂർത്തീകരിക്കുമെന്നാണു കരാർ. ഇതോടെ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിഇയു ആയിരിക്കും.

കര കാണാതെ കരമാർഗം

കമ്മിഷനിങ് തീരുമാനമായെങ്കിലും ഇനിയും കര മാർഗമുള്ള ചരക്കു നീക്കത്തിനു വഴി തെളിഞ്ഞിട്ടില്ല. റെയിൽപാത യാഥാർഥ്യമായിട്ടില്ല. ഔട്ടർ റിങ് റോഡ് ഉൾപ്പെടെ റോഡ് മാർഗമുള്ള ചരക്കുനീക്കത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയാണു ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഔട്ടർ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

വിജിഎഫ് കിട്ടാൻ ഒരുമാസം കഴിയും

വയബിലിറ്റി ഗ്യാപ് ഫണ്ടിനായി കരാർ ഒപ്പിട്ടെങ്കിലും കേന്ദ്രത്തിൽനിന്നു തുക ലഭിച്ചിട്ടില്ല. തുറമുഖ നിർമാതാക്കളായ അദാനി പോർട്സിനു വ്യവസായ വികസന ബാങ്ക് വഴി നേരിട്ടാണു കേന്ദ്രസർക്കാർ 817 കോടി രൂപ വിജിഎഫ് അനുവദിക്കുക. സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണു ബാക്കിയെന്നാണു വിവരം. കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും.

English Summary:

Vizhinjam Port: South Asia's First Semi-Automated Port Opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com