തൊഴിലന്വേഷകരുടെ വിവരങ്ങൾ സർക്കാർ വകുപ്പ് കെ–ഡിസ്ക്കിന് കൈമാറി

Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കു നൽകാനെന്ന പേരിൽ സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ സമഗ്ര വിവരങ്ങൾ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ നിന്നു കെ–ഡിസ്ക് ആവശ്യപ്പെട്ടെന്നും അതു നൽകിയെന്നും വെളിപ്പെടുത്തൽ. 2021–22, 2022–23 വർഷങ്ങളിൽ എംപ്ലോയ്മെന്റ് വകുപ്പ് സംഘടിപ്പിച്ച തൊഴിൽമേളയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, പങ്കെടുത്ത ഉദ്യോഗാർഥികളുടെയും തൊഴിൽദാതാക്കളുടെയും എണ്ണം, ചുരുക്കപ്പട്ടികയിൽ എത്തിയവരുടെയും നിയമനം ലഭിച്ചവരുടെയും എണ്ണം എന്നീ വിവരങ്ങളാണ് കെ–ഡിസ്ക്കിനു കൈമാറിയത്.
സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്). മുഖ്യമന്ത്രിക്കു നേരിട്ടു വിവരങ്ങൾ ലഭ്യമാക്കാൻ അനുമതിയുള്ള വകുപ്പിൽ നിന്നു കെ–ഡിസ്ക് മുഖേന വിവരങ്ങൾ സമാഹരിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.ഇങ്ങനെ ഡേറ്റ കൈമാറുന്നത് ഡേറ്റ ചോർച്ചയ്ക്കു കാരണമാകാൻ സാധ്യതയേറെയാണ്.രാജ്യത്തെ തന്നെ കൃത്യത ഉറപ്പു വരുത്തിയ ഏറ്റവും വലിയ മനുഷ്യവിഭവ വിവരശേഖരണമാണ് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നടത്തുന്നത്.
റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ വിപുലമായ ഡേറ്റയാണ് കെ–ഡിസ്ക് ആവശ്യപ്പെട്ടത്. ഉദ്യോഗാർഥിയുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ജോലി, ശമ്പളം, തൊഴിൽ ദാതാവിന്റെ പേര് എന്നിവയുൾപ്പെടുന്ന വിശദാംശങ്ങളാണ് മുഖ്യമന്ത്രിക്കു നൽകാനെന്ന പേരിൽ ആവശ്യപ്പെട്ടത്. ഈ ഫോർമാറ്റിൽ നൽകാൻ കഴിയാത്തതിനാൽ തൊഴിൽമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറി. വകുപ്പിലെ പ്രവൃത്തിപഠന റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിൽ മറ്റൊരു ഏജൻസി വഴി ഇവ സമാഹരിച്ചു സർക്കാരിനു സമർപ്പിക്കേണ്ടതുണ്ടോയെന്നു വകുപ്പ് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.