ADVERTISEMENT

തിരുവനന്തപുരം ∙ മേലുദ്യോഗസ്ഥർക്കെതിരെ കെടുകാര്യസ്ഥതയും ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും അടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചും ഇതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചും ഒരുദ്യോഗസ്ഥൻ. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പ്രശംസിച്ചതിനെത്തുടർന്ന് വിവാദത്തിലായി മറ്റൊരുദ്യോഗസ്ഥ. ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്യപ്രസ്താവനകളും പ്രതികരണവും മുൻപില്ലാത്തവിധം വിവാദമാകുന്നു. സർക്കാരിന് ഇക്കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനും കഴിയുന്നില്ല.

പരാതികൾ സമയബന്ധിതമായി പരിഹരിക്കാതെ സർക്കാർ നിസ്സംഗത പാലിച്ചതു കാരണം ഐഎഎസ് ഉദ്യോഗസ്ഥർ   പൂർണമായും രണ്ടു തട്ടിലേക്കു മാറി. ഡോ.എ.ജയതിലക് അടക്കം സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ഒരു പക്ഷത്ത്. ഡോ.ബി.അശോക്, എൻ.പ്രശാന്ത് തുടങ്ങി സ്ഥലംമാറ്റവും സസ്പെൻഷനും അടക്കമുള്ള നടപടികൾക്കു വിധേയരാകേണ്ടി വന്ന ഉദ്യോഗസ്ഥരാണു മറുപക്ഷത്ത്. ചീഫ് സെക്രട്ടറിയും തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നെന്നാണ് ഇവരുടെ ആരോപണം. ചീഫ് സെക്രട്ടറിയിൽനിന്ന് അനൂകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയോ കോടതിയെയോ എൻ.പ്രശാന്ത് സമീപിക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് സിപിഎം ജില്ലാ സെക്രട്ടറിയായി മാറിയ കെ.കെ.രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യ എസ്.അയ്യരുടെ വാക്കുകൾ സർവീസ് ചട്ടങ്ങളുടെ ലംഘനത്തിൽപെടില്ലെങ്കിലും പൊതുവേ പുലർത്തേണ്ട നിഷ്പക്ഷ നിലപാടിൽനിന്നുള്ള വ്യതിചലനമായി വിലയിരുത്തുന്ന ഉദ്യോഗസ്ഥരുമുണ്ട്. ദിവ്യയുടെ അഭിപ്രായപ്രകടനം തങ്ങൾക്ക് അനുകൂലമായതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നു വിമർശനമോ താക്കീതോ ഇല്ല. എന്നാൽ, പ്രശാന്ത്, എ.ജയതിലകിനെതിരെ നടത്തിയ വിമർശനങ്ങളാകട്ടെ സർക്കാർ അതീവ ഗൗരവത്തിലാണു കാണുന്നത്. മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിട്ട കെ.ഗോപാലകൃഷ്ണനെ തിരിച്ചെടുക്കുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന നിലപാട് മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കുമുണ്ട്.

ഇതിനിടെ, ചീഫ് സെക്രട്ടറിയാകാൻ ഉൗഴം കാത്തിരിക്കുന്ന ജയതിലകിനെ വെട്ടാൻ എതിർപക്ഷം നീക്കമാരംഭിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി തിരിച്ചെത്തിയാൽ ശാരദ മുരളീധരന്റെ കാലാവധി കഴിയുന്ന മുറയ്ക്ക് അദ്ദേഹത്തിനു ചീഫ് സെക്രട്ടറിയാകാം. മനോജ് ജോഷിയെ തിരിച്ചെത്തിക്കാനാണ് ഒരു വിഭാഗത്തിന്റെ സമ്മർദം. ഇതിനു മനോജ് ജോഷി ഇതുവരെ സമ്മതം മൂളിയിട്ടില്ല.

കേസെടുക്കണമെന്ന് ഹിയറിങ്ങിൽ ആവശ്യപ്പെട്ടു: പ്രശാന്ത്

തിരുവനന്തപുരം ∙ ധനസെക്രട്ടറി ഡോ. ജയതിലകിനും ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ സൃഷ്ടിക്കൽ, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഹിയറിങ്ങിൽ ആവശ്യപ്പെട്ടതായി എൻ.പ്രശാന്ത്.

‘‘6 മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ 3 വർഷമായിട്ടും ഫയൽ പൂഴ്ത്തിവച്ച്‌, അതിന്റെ പേരിൽ എന്റെ സ്ഥാനക്കയറ്റം തടഞ്ഞു. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്‌. സ്ഥാനക്കയറ്റം അനുവദിക്കണം. ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം അവസാനിപ്പിക്കണം. ചട്ടങ്ങളും നിയമങ്ങളും സർക്കാരിനു ബാധകമാണ്. അതിനു വിപരീതമായി പ്രവർത്തിച്ചിട്ട് താൻ പോയി കേസുകൊടുക്ക് എന്നു പറയുന്നത് നീതിയല്ല. ഞാനിതുവരെ സർക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിനു ദയവായി സാഹചര്യം ഒരുക്കരുത്’’– ഇങ്ങനെ ആവശ്യപ്പെട്ടതായി പ്രശാന്ത് പറഞ്ഞു. ഇവയൊന്നും പരിഹരിക്കാതെ തന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് ഒരുവിധ നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്കു പുറത്ത്‌ ശ്വാസംമുട്ടി കഴിയാൻ താൻ ഗോപാലകൃഷ്ണനല്ലെന്നും പ്രശാന്ത് പറഞ്ഞു.

സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ വിമർശനവും പ്രോത്സാഹനവും ഒക്കെ കുറിക്കേണ്ടത് ഫയലിലാണ്, സമൂഹ മാധ്യമങ്ങളിലല്ല. വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചപ്പോൾ അവർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് ഞങ്ങൾ നിറവേറ്റിയിട്ടുള്ളത്. സർക്കാരിന്റെ തീരുമാനങ്ങളോട് എതിർപ്പുണ്ടെങ്കിൽ കാര്യകാരണ സഹിതം ഫയലിൽ എഴുതുകയാണു വേണ്ടത്. അത് അംഗീകരിച്ചില്ലെങ്കിൽ തീരുമാനം നടപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. സമൂഹമാധ്യമങ്ങളുടെ വരവോടെയാണ് പരിധിവിട്ടുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനങ്ങൾ വർധിച്ചത്. അധികാര സ്ഥാനത്ത് ഇരിക്കുന്നവരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പരസ്യമായി പുകഴ്ത്തുന്ന രീതിയും പണ്ട് ഇല്ലായിരുന്നു.

English Summary:

Kerala IAS Officers Rift: Accusations Fly Amidst Government Inaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com