മദ്യനയത്തിന് മാറ്റേണ്ടത് 5 ചട്ടവും ഒരു നിയമവും

Mail This Article
തിരുവനന്തപുരം ∙ പുതിയ മദ്യനയം പൂർണതോതിൽ നടപ്പാക്കാൻ മാറ്റേണ്ടത് 5 ചട്ടങ്ങളും ഒരു നിയമവും. നിയന്ത്രണങ്ങളോടെ ഡ്രൈഡേയിൽ മദ്യം വിളമ്പാനുള്ള അനുമതി, സ്വകാര്യ ടൂറിസം ക്രൂസുകളിൽ മദ്യം വിളമ്പാനുള്ള അനുമതി, ക്ലാസിഫൈഡ് റസ്റ്ററന്റുകളിലും ഹോട്ടലുകളിലും കള്ള് എത്തിച്ചു വിൽക്കാനുള്ള അനുമതി, ലക്ഷദ്വീപിലേക്കുള്ള മദ്യ കയറ്റുമതി, ഡിസ്റ്റിലറികളിൽനിന്ന് ഈടാക്കുന്ന അധിക സെക്യൂരിറ്റി തുക ഒഴിവാക്കൽ എന്നിവയ്ക്കാണു ചട്ടഭേദഗതി വേണ്ടത്. അബ്കാരി നിയമത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും നിയമ ഭേദഗതി വേണം. ഡ്രൈഡേയിൽ ടൂറിസം മേഖലയ്ക്ക് അനുവദിച്ച ഇളവ് നടപ്പാകാൻ മാസങ്ങൾ എടുക്കുമെന്നു ചുരുക്കം.
ഒന്നാം തീയതി പ്രത്യേക ലൈസൻസിൽ മൈസ് ടൂറിസത്തിനു മാത്രമായി മദ്യം വിളമ്പാനും സ്വകാര്യ ടൂറിസം യാനങ്ങൾക്കു മദ്യ ലൈസൻസ് നൽകാനും ലക്ഷദ്വീപിലേക്കു ബവ്കോ വഴി സ്ഥിരമായി മദ്യം കയറ്റുമതി ചെയ്യാനും വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തണം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളുടെ വളപ്പിലെ തെങ്ങു ചെത്തി അതിഥികൾക്കു കള്ളു വിളമ്പാൻ നേരത്തേ ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നു. ക്ലാസിഫൈഡ് റസ്റ്ററന്റുകളിൽ ടോഡി പാർലർ തുടങ്ങാനും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിൽ പുറത്തുനിന്നു കള്ള് എത്തിച്ചു വിൽക്കാനുമാണു പുതിയ മദ്യനയത്തിലെ അനുമതി. ഈ സാഹചര്യത്തിൽ ചട്ടം വീണ്ടും ഭേദഗതി ചെയ്യേണ്ടിവരും. ഡിസ്റ്റലറികളിൽനിന്ന് ഈടാക്കുന്ന അധിക സെക്യൂരിറ്റി തുക ഒഴിവാക്കണമെങ്കിൽ ഡിസ്റ്റിലറി ആൻഡ് വെയർ ഹൗസ് ചട്ടത്തിലും മാറ്റം വേണം.
അബ്കാരി നിയമത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പാർട്നർഷിപ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നിവയുടെ ഘടന എക്സൈസ് കമ്മിഷണറുടെ മുൻകൂർ അനുമതിയില്ലാതെ മാറ്റാൻ മദ്യനയത്തിൽ അനുവാദമുണ്ട്. ഇതിനായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമത്തിലാണു ഭേദഗതി വേണ്ടത്. മദ്യനയത്തിൽ പ്രഖ്യാപനങ്ങളുണ്ടാകാറുണ്ടെങ്കിലും ചട്ടഭേദഗതിയുടെ കാര്യത്തിൽ മെല്ലെപ്പോക്കാണു പതിവ്. ഐടി പാർക്കുകളിൽ പ്രത്യേക മദ്യ ലൈസൻസ് അനുവദിക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മദ്യനയത്തിലാണു പ്രഖ്യാപനമുണ്ടായത്. കരട് ചട്ടം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ മുന്നിലെത്തിയെങ്കിലും ഇതുവരെ ഭേദഗതി ചെയ്യാനായില്ല. ഐടി പാർക്കിനു സമാനമായി വ്യവസായ പാർക്കുകളിൽ മദ്യ ലൈസൻസ് അനുവദിക്കാനുള്ള പ്രഖ്യാപനം തൊട്ടടുത്ത നയത്തിലുണ്ടായെങ്കിലും ഇതിലും ചട്ടം രൂപീകരിച്ചിട്ടില്ല.