രാസലഹരി: ഏറ്റുമാനൂരിൽ വീണ്ടും വൻ ആംപ്യൂൾ വേട്ട; കടത്താൻ ശ്രമിച്ചത് കുറിയർ വഴി

Mail This Article
ഏറ്റുമാനൂർ ∙ ഏറ്റുമാനൂരിൽ വീണ്ടും രാസലഹരി ഇനത്തിൽപെട്ട ആംപ്യൂളിന്റെ വൻ ശേഖരം പിടികൂടി. കുറിയർ മാർഗം എത്തിച്ച, 30 ഗ്രാം വരുന്ന 400 കുപ്പി ആംപ്യൂൾ ആണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. കേസിൽ പിടിയിലായ ആലപ്പുഴ രാമങ്കരി മഠത്തിൽപറമ്പിൽ സന്തോഷിന്റെ(32) പേരിൽ കുറിയർ വഴി എത്തിയ രാസലഹരിയാണ് പിടിച്ചെടുത്തത്. വിഷുത്തലേന്ന് ഏറ്റുമാനൂർ നഗരത്തിൽ വച്ചാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. ഏറ്റുമാനൂർ എസ്ഐ അഖിൽ ദേവിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. 30 മില്ലിഗ്രാമിന്റെ 230 കുപ്പികളാണ് അന്ന് പൊലീസ് പിടികൂടിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളടക്കം സന്തോഷിന്റെ പക്കൽ നിന്നു സാധനം വാങ്ങുന്നുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ, സന്തോഷിനെ അറസ്റ്റ് ചെയ്ത പത്രവാർത്ത കണ്ട കുറിയർ സർവീസുകാർ തന്നെയാണ് ഇയാളുടെ പേരിലെത്തിയ പെട്ടിയെക്കുറിച്ച് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 3 മാസം മുൻപ് 250 കുപ്പി ആംപ്യൂളുമായി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്ഐ അഖിൽ ദേവ് എഎസ്ഐമാരായ ജിഷ, അനിൽകുമാർ, സിപിഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ, ദിനേഷ്, സെബാസ്റ്റ്യൻ, രഞ്ജിത്ത് കൃഷ്ണ, സുനിൽ കുര്യൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. സന്തോഷിന്റെ പേരിൽ ഒരു മാസം എത്തുന്നത് രണ്ടും മൂന്നും പെട്ടികളാണെന്ന് ഏറ്റുമാനൂരിലെ കുറിയർ സർവീസ് ജീവനക്കാർ പറഞ്ഞു. 2 ആഴ്ച കൂടുമ്പോഴാണ് പെട്ടികൾ എത്തുന്നത്. വടക്കേ ഇന്ത്യയിൽ നിന്നാണ് ഇവ എത്താറുള്ളത്.