മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ 6 പേർക്ക് നൽകി

Mail This Article
തിരുവനന്തപുരം ∙ വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ 6 പേർക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിൻ ശശി (24)യുടെ അവയവങ്ങളാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 6 പേർക്ക് നൽകിയത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ. 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 18ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അബിന്റെ ബന്ധുക്കൾ അവയവദാനത്തിന് തയാറായി. വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, കോർണിയകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടിക്രമങ്ങൾ നടന്നത്. മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും ഇടുക്കി കൊലുമ്പൻ കോളനി ഈട്ടിക്കൽ (തോണിയിൽ) ശശിയുടെയും മകനാണ് അബിൻ ശശി. സംസ്കാരം ഇന്നു രാവിലെ 10നു പാറേമാവിലെ കൊലുമ്പൻ കോളനിയിലെ വീട്ടുവളപ്പിൽ നടക്കും.