പൂരം കലക്കലിന് ഒരാണ്ട്; കലങ്ങിത്തെളിയാതെ ദുരൂഹത

Mail This Article
തൃശൂർ ∙ പൂരം കലക്കലിന് ഒരാണ്ട് ആകുമ്പോളും ഉത്തരവാദിയാരെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ഏപ്രിൽ 19നു പൂരം കലങ്ങിയതിനു ശേഷം പലവഴിക്ക് അന്വേഷണം നടന്നു. പക്ഷേ, ദുരൂഹത നീങ്ങിയിട്ടില്ല. ഗൂഢാലോചനയുണ്ടെന്നു ഭരണകക്ഷിയായ സിപിഐ അടക്കം ആരോപിച്ചിരുന്നു. പൂരം അട്ടിമറിച്ചതിൽ മുഖ്യപങ്കു വഹിച്ചെന്ന ആരോപണം നേരിട്ട എഡിജിപി എം.ആർ. അജിത് കുമാറിനെ തന്നെ അന്വേഷണം ഏൽപിച്ചതു വഴി സർക്കാരിനുണ്ടായ നാണക്കേട് നീങ്ങിയിട്ടുമില്ല. പൂരംകാണാനെത്തിയവർക്കു നേരെ ലാത്തിവീശിയും എഴുന്നള്ളിപ്പു തടഞ്ഞും ബാരിക്കേഡ് കെട്ടിയടച്ചും പൊലീസ് നടത്തിയ ഇടപെടലുകളാണു കഴിഞ്ഞ പൂരത്തെ വേദനിപ്പിക്കുന്ന ഓർമയാക്കി മാറ്റിയത്. എഴുന്നള്ളിപ്പും വെടിക്കെട്ടുമൊക്കെ നിർത്തി വയ്ക്കേണ്ടിവന്നിട്ടും വന്നിട്ടും പൊലീസിനെ നിയന്ത്രിക്കാൻ ഇടപെടലുണ്ടാകാതിരുന്നതു ദുരൂഹമായി. പൂരം അലങ്കോലപ്പെട്ടതാണ് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പു ജയത്തിനു കാരണമെന്ന സിപിഐ നിലപാടും രാഷ്ട്രീയ വിവാദത്തിലേക്കു നയിച്ചു.
ഇതേക്കുറിച്ചു 4 അന്വേഷണങ്ങളാണു നടന്നത്. എഡിജിപി അജിത് കുമാർ നടത്തിയതായിരുന്നു ആദ്യത്തേത്. ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് പിന്നീടു കേസെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിനായിരുന്നു ചുമതല. അന്വേഷണം തീർന്നിട്ടില്ല. മറ്റു വകുപ്പുകൾക്കും പൊലീസിന്റെ താഴെത്തട്ടിലുമുണ്ടായ വീഴ്ചകൾ എഡിജിപി മനോജ് ഏബ്രഹാം അന്വേഷിച്ചു. ആരെയും പേരെടുത്തു കുറ്റപ്പെടുത്താതെയായിരുന്നു റിപ്പോർട്ട്. എഡിജിപിയുടെ പങ്കിനെക്കുറിച്ചു ഡിജിപി നടത്തിയതായിരുന്നു ഒടുവിലത്തെ അന്വേഷണം. റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു സമർപ്പിച്ചുവെന്നാണു വിവരം.