കെഎസ്ആർടിസി സ്കാനിയ ഇടിച്ച് പുള്ളിമാൻ ചത്തു; ബസ് വനംവകുപ്പ് കസ്റ്റഡിയിൽ, നായാട്ടിന് കേസ്

Mail This Article
ബത്തേരി∙ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ഇടിച്ച് പുള്ളിമാൻ ചത്തു. സംഭവമറിഞ്ഞെത്തിയ വനപാലകർ ബസ് കസ്റ്റഡിയിലെടുത്തു. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസിൽ കയറ്റി വിടേണ്ടി വന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തിൽ വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസെടുത്തു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കിൽ ബോണ്ട് കെട്ടിവയ്ക്കേണ്ടി വരും.
ഇന്നലെ രാവിലെ ആറോടെ ദേശീയപാത 766ൽ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയിൽ എടത്തറയിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു വന്ന ബസ് ബത്തേരി ഡിപ്പോയിൽ യാത്രക്കാരെ ഇറക്കി ബെംഗളൂരുവിലേക്കു യാത്ര തുടരുകയായിരുന്നു. കല്ലൂർ പിന്നിട്ട് വനമേഖല തുടങ്ങുന്ന ഭാഗമെത്തിയപ്പോൾ മാനുകൾ കൂട്ടത്തോടെ റോഡ് കുറുകെ കടക്കവെയാണ് അതിലൊന്നിനെ ബസ് ഇടിച്ചത്. പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ബസിനടിയിൽ മാൻ കുടുങ്ങിയ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വനപാലകർ തുടർ നടപടികൾ സ്വീകരിച്ചു.
നായാട്ടിന് കേസെടുത്ത വനംവകുപ്പ് ബസ് കസ്റ്റഡയിലെടുത്ത് ബത്തേരി ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിൽ എത്തിച്ചു. 19 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അരമണിക്കൂറിനു ശേഷം അതുവഴിയെത്തിയ മറ്റൊരു സ്കാനിയ ബസിൽ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ കോടമഞ്ഞ് നിറഞ്ഞുകിടക്കുകയായിരുന്നെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.