അജിത്കുമാറിന് വിശിഷ്ട സേവാ മെഡൽ ശുപാർശ

Mail This Article
തിരുവനന്തപുരം∙ എം.ആർ.അജിത്കുമാറിന് വിശിഷ്ട സേവാ മെഡൽ നൽകുന്നതിനുള്ള ഡിജിപിയുടെ ശുപാർശ പരിശോധിച്ച് കേന്ദ്രസർക്കാരിന് അയയ്ക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി. ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറുമാണ് ഇൗ സമിതിയിലെ മറ്റ് അംഗങ്ങൾ. പൊലീസിൽ, ഡിജിപിയും എഡിജിപിമാരും ഉൾപ്പെടുന്ന സമിതിയാണ് വിശിഷ്ട സേവാ മെഡലിന് ശുപാർശ ചെയ്യേണ്ടവരെ തീരുമാനിക്കുന്നത്. ഇതിൽ എഡിജിപി എം.ആർ.അജിത്കുമാറും അംഗമാണെങ്കിലും അജിത്കുമാറിനെ ശുപാർശ ചെയ്യുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നാണു വിവരം. ഇൗ സമിതിയിൽ ഉൾപ്പെടുന്ന എഡിജിപിമാരെ ശുപാർശ ചെയ്യേണ്ടിവരുമ്പോൾ ഡിജിപിയുടെ തീരുമാനത്തിനു വിടുകയാണു പതിവ്.
വിജിലൻസ് ഡയറക്ടർ എതിർത്താൽ അജിത്കുമാറിന്റെ പേര് ശുപാർശ ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് കഴിയില്ലെങ്കിലും നിലവിൽ അനധികൃത സ്വത്തു സംബന്ധിച്ച പരാതിയിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യേണ്ടിവരും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐബി)യുടെ അന്തിമ റിപ്പോർട്ടിലാണ് മെഡൽ ലഭിക്കുക. കഴിഞ്ഞ അഞ്ചു തവണയും സംസ്ഥാനം അജിത്കുമാറിനെ ശുപാർശ ചെയ്തെങ്കിലും ഐബി എതിർപ്പുന്നയിക്കുകയായിരുന്നു.