ADVERTISEMENT

ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസിലെ പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43) തനിക്കു നടൻ ഷൈൻ ടോം ചാക്കോയുമായി പരിചയമുണ്ടെന്നു പിടിയിലായപ്പോൾ പറഞ്ഞിരുന്നു. ഷൈനിന്റെ ലഹരി, സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിനു കീഴിലായതിനാൽ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതികളിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോയെന്നു നോക്കും. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോൺവിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

സിനിമ രംഗത്തുള്ളവരുമായുള്ള ബന്ധം ഇതോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.രണ്ടു നടൻമാരെ പരിചയമുണ്ടെന്നാണു തസ്‌ലിമ കോടതിയിൽ മാധ്യമങ്ങളോടു പറഞ്ഞത്. ഇവർ അറസ്റ്റിലായതിന്റെ പിറ്റേന്നു നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനും ശേഷം മാത്രമേ സിനിമ മേഖലയുമായുള്ള ബന്ധം കണ്ടെത്താനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.അന്വേഷണത്തിനിടെ സ്വർണക്കടത്ത്- പെൺവാണിഭ ഇടപാടുകളുടെയും വിവരങ്ങൾ കിട്ടിയിരുന്നു. ഇതും വിശദമായി പരിശോധിക്കും.

കേസിലെ മറ്റു പ്രതികളായ മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരെയും ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ഭാരതി 24നു വൈകിട്ട് 4 വരെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു പേരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധിക്കു ശേഷം ഇതു പരിഗണിക്കും. പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചും ചോദ്യം ചെയ്യും. എറണാകുളത്തു ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിച്ച സ്ഥലങ്ങളിലെത്തി തെളിവെടുപ്പും നടത്തും.

English Summary:

Hybrid Cannabis Case Widens: Kerala Excise Department Investigates Major Drug Smuggling Ring, Links to Malayalam Actors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com