ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ദിവസങ്ങളിൽ പല ജില്ലകളിലായിരിക്കുമെങ്കിലും പതിവു മന്ത്രിസഭാ യോഗങ്ങൾ മുടക്കമില്ലാതെ നടക്കും. ഇന്നു വയനാട്ടിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്ത് എകെജി സെന്റർ ഉദ്ഘാടനത്തിനായി നാളെ ഹെലികോപ്റ്റർ മാർഗമെത്തുമെന്നാണു വിവരം. മന്ത്രിസഭാ യോഗം നാളെ തലസ്ഥാനത്ത് നടക്കും. 

ശാരദ മുരളീധരനു പകരം പുതിയ ചീഫ് സെക്രട്ടറിയെ നിശ്ചയിക്കുന്ന നിർണായക തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലാകും ഉണ്ടാവുക. മനോജ് ജോഷി കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്നു മടങ്ങിയെത്തുന്നില്ലെന്നും എ.ജയതിലക് ചീഫ് സെക്രട്ടറിയാകുമെന്നുമാണു വിവരം. 30നു ശാരദ മുരളീധരൻ വിരമിക്കുന്ന ദിവസവും വാർഷികാഘോഷ പരിപാടി വച്ചിട്ടില്ല. 29നു കോട്ടയത്തെ വാർഷികാഘോഷം കഴിഞ്ഞ് 30നു നടക്കുന്ന മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കും. ചീഫ് സെക്രട്ടറിയെന്ന നിലയിൽ ശാരദ മുരളീധരന്റെ അവസാനത്തെ മന്ത്രിസഭാ യോഗവുമാണിത്. തുടർന്ന് 5നു മാത്രമേ വാർഷികാഘോഷ പരിപാടിയുള്ളൂ. മേയ് 2നു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങിലും മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടതുണ്ട്.

ഇതിനിടെ, സർക്കാരിന്റെ വാർഷികാഘോഷം ധൂർത്താണെന്നാരോപിച്ചു പ്രതിപക്ഷം രംഗത്തെത്തി. വാർഷികാഘോഷം ഒഴിവാക്കി അതിനുള്ള പണം ആശാ വർക്കർമാർക്കായി നീക്കിവയ്ക്കുമെന്നു പറയാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. 100 കോടിയിലധികമാണ് നാലാം വാർഷികം ആഘോഷിക്കാൻ ചെലവിടുന്നത്. ട്രഷറി പൂട്ടിയ സർക്കാർ ഇല്ലാത്ത പണം കടംവാങ്ങിയാണ് ആർഭാടം കാണിക്കുന്നത്. പാവങ്ങളുടെ കണ്ണീരുകാണാതെ വാർഷിക മാമാങ്കം നടത്തിയാൽ നവകേരള യാത്രയെക്കാൾ ദയനീയമായി പരാജയപ്പെടുമെന്നും സതീശൻ പറഞ്ഞു.

English Summary:

Kerala Cabinet: The Kerala cabinet will decide on appointing a new Chief Secretary, replacing Sharada Muraleedharan, during a meeting amidst ongoing opposition criticism of the government's anniversary celebrations. The Chief Minister, Pinarayi Vijayan, will attend despite his busy schedule celebrating four years of governance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com