ലോട്ടറി ക്ഷേമനിധി ബോർഡിലെ തട്ടിപ്പ്: ക്ലാർക്കിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ബന്ധു

Mail This Article
തിരുവനന്തപുരം ∙ ലോട്ടറി ക്ഷേമനിധി ബോർഡിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കേസിലുൾപ്പെട്ട ക്ലാർക്ക് കെ.സംഗീതിന്റെ ബന്ധു. സംഗീതിന്റെ സഹോദരിയുടെ ഭർത്താവും സെക്രട്ടേറിയറ്റിലെ ജീവനക്കാരനുമായ വ്യക്തി വിജിലൻസിനു നൽകിയ പരാതിയാണ് തട്ടിപ്പു പുറത്തു വരാൻ കാരണം. സംഗീതിന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്ന ബന്ധു, ഇരുവരും തമ്മിൽ തെറ്റിയതോടെ വിജിലൻസിനു പരാതി നൽകുകയായിരുന്നു.
ലോട്ടറി ക്ഷേമനിധി ബോർഡിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീത് ഇപ്പോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. നിലവിൽ ഇയാൾ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു നിഗമനം. തട്ടിപ്പിനു പിന്നിൽ സംഗീത് മാത്രമാണെന്നാണ് ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. ക്ഷേമനിധി ബോർഡിലേക്ക് 30,000 തൊഴിലാളികൾ അടയ്ക്കുന്ന അംശദായത്തിലും തട്ടിപ്പു നടന്നിട്ടുണ്ട്.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ രംഗത്തെത്തി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ക്ഷേമനിധി ആസ്ഥാന ഓഫിസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയിംസ് അധികാരം, വർക്കിങ് പ്രസിഡന്റ് ലജീവ് വിജയൻ, പ്രേജിത്ത് പൂച്ചാലി, കെ.എൻ.എ.അമീർ, കെ.ബി.ഷഹാൽ, രാധാകൃഷ്ണൻ വടക്കാഞ്ചേരി, സന്തോഷ് കുമാർ സെൻ തുടങ്ങിയവർ പ്രസംഗിച്ചു.