100 രൂപ വേതനം വർധിപ്പിക്കാത്തവർക്ക് 100 കോടിയുടെ വാർഷികം നടത്താൻ എന്ത് അർഹത: രാജീവ് ചന്ദ്രശേഖർ

Mail This Article
തൃശൂർ ∙ ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും നൂറു രൂപ വേതനം വർധിപ്പിക്കാൻ കഴിയാത്ത, കടംവാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സംസ്ഥാന സർക്കാരാണ് 100 കോടി രൂപ ചെലവിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. വികസിത കേരളം കൺവൻഷനുകൾക്കു തൃശൂരിൽ തുടക്കമിടുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോദി സർക്കാർ കൊണ്ടുവരുന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയും ഇന്ത്യയ്ക്കു ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, കേരളത്തിലെ സ്ഥിതിക്കു മാത്രം മാറ്റമില്ല.കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളമില്ല. ആശാവർക്കർമാർ മാസങ്ങളായി സമരത്തിലാണ്. ദേശീയപാതയുടെ നിർമാണം മാത്രമാണ് ആകെ എടുത്തു പറയാനുള്ളത്.
അതാണെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്നതുമാണ്. മാറ്റം ആഗ്രഹിച്ച ജനങ്ങൾക്കു മോദി മാറ്റം നൽകി. വികസിത ഭാരതം ഉണ്ടാകുമ്പോൾ വികസിത കേരളവും ഉണ്ടാകണം. നാട്ടിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു പാർട്ടി ഏതാണെന്നു കേരളം തിരിച്ചറിയണമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂരിലെയും കൊടുങ്ങല്ലൂരിലെയും കൺവൻഷനുകളിൽ പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം വൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. എന്നാൽ, കേരളത്തിന്റെ അതിർത്തി കടന്ന് ഇവരാരും നിക്ഷേപവും തൊഴിലവസരങ്ങളുമായി വരുന്നില്ല. കേരളത്തിനു നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു പിടിക്കണം. വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓരോ പാർട്ടി പ്രവർത്തകനും കടമയായി കരുതണം. മുനമ്പം പ്രദേശത്തെ 610 കുടുംബങ്ങളുടെ പ്രശ്നങ്ങൾ 35 വർഷമായി എൽഡിഎഫ് – യുഡിഎഫ് സർക്കാരുകൾ പരിഹരിച്ചില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ഇടതു – വലതു സർക്കാരുകൾ ശ്രദ്ധിച്ചത്. ബിജെപി ഇതിനു പരിഹാരം ഉണ്ടാക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.