പുതിയ എകെജി സെന്റർ ഉദ്ഘാടനം ഇന്ന്; എകെജി പ്രതിമയും മിഴിതുറക്കും

Mail This Article
തിരുവനന്തപുരം∙ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്ററിൽ എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്യും. വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അനാഛാദനവും നിർവഹിക്കുന്നത്. പുതിയ മന്ദിരത്തിനു മുന്നിൽ സ്ഥാപിക്കുന്ന എകെജിയുടെ അർധകായ ശിൽപം ഫൈബർ ഗ്ലാസിൽ ഒരുക്കിയത് ശിൽപി ഉണ്ണി കാനായിയാണ്. ഉദ്ഘാടന സമ്മേളനം എതിർവശത്ത് നിലവിലെ എകെജി സെന്ററിലെ ഹാളിലാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.എ.ബേബിയും പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും പ്രസംഗിക്കും.
32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്. താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യമാണ്. ഏറ്റവും മുകളിലത്തെ നിലയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും.
ഹരിതചട്ടം പാലിച്ചാണ് നിർമാണമെന്നും കെട്ടിടത്തിന്റെ 30% സ്ഥലത്തു മാത്രമേ എസി ഒരുക്കിയിട്ടുള്ളൂവെന്നും പാർട്ടി നേതാക്കൾ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ റബ്കോയുടെ ഫർണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്. 1977ൽ എ.കെ.ആന്റണി സർക്കാർ എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമിയിൽ നിന്ന് അനുവദിച്ച സ്ഥലത്താണ് നിലവിലെ പാർട്ടി ആസ്ഥാനം. പുതിയ ആസ്ഥാനത്തിനായി 6.5 കോടി രൂപ ചെലവിലാണ് പാർട്ടി സ്ഥലം വാങ്ങിയത്. നിലവിലെ ആസ്ഥാനത്തിനു മുന്നിൽ ‘എകെജി സെന്റർ’ എന്ന ബോർഡ് ഇല്ലെങ്കിലും പുതിയ മന്ദിരത്തിനു മുന്നിൽ മലയാളത്തിലും ഇംഗ്ലിഷിലും പേര് സ്ഥാപിച്ചിട്ടുണ്ട്.