ട്രസ് വർക്കിനു കരുതി കെട്ടിടനികുതി ഈടാക്കരുത്; പാരപ്പറ്റ് പണിതതിനു നികുതി ഏർപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധി

Mail This Article
കൊച്ചി∙ വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽ തുറന്ന ട്രസ് വർക്ക് ചെയ്ത ഭാഗത്തിനു കെട്ടിടനികുതി ബാധകമല്ലെന്നു ഹൈക്കോടതി. അതേസമയം, ഈ സ്ഥലം അടച്ചുകെട്ടി ആൾ താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാൽ ട്രസ് വർക്കിനു താഴെയുള്ള ഭാഗം കൂടി നികുതി നിർണയത്തിനു കണക്കാക്കാൻ കഴിയുമെന്നു കോടതി വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥയിൽ നിന്നു കെട്ടിടത്തെ സംരക്ഷിക്കാനാണു ടെറസിനു മുകളിൽ ട്രസ് വർക്ക് ചെയ്യുന്നത്. ഈ ഭാഗം തുണി ഉണക്കാൻ ഉപയോഗിച്ചാൽ നികുതി ബാധകമാകില്ലെന്നു ‘ജിയോമോൻ’ കേസിൽ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.
ടെറസിൽ ട്രസ് വർക്ക് ചെയ്തതിന് 2,80,800 രൂപ അധിക നികുതി ചുമത്തിയതിനെതിരെ, ചേർത്തല സ്വദേശികളായ സേവ്യർ, ജോസ് എന്നിവർ നൽകിയ ഹർജി അനുവദിച്ചു കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. 2015ൽ പൂർത്തിയായ വാണിജ്യ കെട്ടിടത്തിന് 2016ൽ അനുമതി വാങ്ങിയാണു ഷീറ്റ് കൊണ്ടു ട്രസ് വർക് ചെയ്തത്. ഭാഗികമായി ചുറ്റും മറച്ചിട്ടുണ്ടെന്നാണു നികുതി നിർണയ ഉത്തരവിൽ പറയുന്നത്.
അതേസമയം, ടെറസിന്റെ ഭാഗമായ പാരപ്പറ്റ് ആണ് ഉദ്ദേശിക്കുന്നതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. പാരപ്പറ്റ് അഥവാ ടെറസ് റെയ്‌ലിങ് പണിയുന്നതു സുരക്ഷയെ കരുതിയാണെന്നും ബിൽഡിങ് ചട്ടപ്രകാരം ഇതു നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി.