ഹൈക്കോടതി സ്റ്റേ; മുനമ്പം കേസിലെ വാദം കേൾക്കൽ മാറ്റി

Mail This Article
കോഴിക്കോട്∙ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ് ട്രൈബ്യൂണൽ മാറ്റിവച്ചു. മേയ് 26 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മേയ് 19നു ട്രൈബ്യൂണലിൽ നിന്നു സ്ഥലം മാറി പോകുന്ന താൻ വാദം കേൾക്കുന്നതിൽ യുക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വാദം കേൾക്കുന്നത് മേയ് 27ലേക്കു നീട്ടിവച്ചത്. ഫാറൂഖ് കോളജിന്റെ മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജ് സമർപ്പിച്ച 2 ഹർജികളിലാണ് ഇപ്പോൾ ട്രൈബ്യൂണൽ വാദം കേൾക്കുന്നത്.ഈ കേസിന്റെ വാദത്തിനിടെ, പറവൂർ കോടതിയിൽ മുൻപ് ഫാറൂഖ് കോളജ് നൽകിയ കേസിന്റെ രേഖകൾ വഖഫ് ട്രൈബ്യൂണൽ വിളിച്ചു വരുത്തണമെന്നു വഖഫ് ബോർഡ് ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി ട്രൈബ്യൂണൽ തള്ളി.
ഇതിനെതിരെ ബോർഡ് നൽകിയ അപ്പീലിലാണ് മേയ് 26 വരെ കേസിൽ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്.ഇന്നലെ ട്രൈബ്യൂണൽ മുൻപാകെ കേസ് എത്തിയപ്പോൾ തന്നെ ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനി വാദം കേൾക്കുന്നതിൽ കാര്യമില്ലെന്നും പുതിയ ജഡ്ജി വാദം കേട്ട് വിധി പറയട്ടെ എന്നും രാജൻ തട്ടിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നു ഹൈക്കോടതി സ്റ്റേ അവസാനിക്കുന്നതിന്റെ പിറ്റേന്നു പരിഗണിക്കാനായി കേസ് മാറ്റി വയ്ക്കുകയായിരുന്നു.ഇതിനിടെ മുനമ്പം കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു മുനമ്പം നിവാസിയായ ഒരാൾ കൂടി വഖഫ് ട്രൈബ്യൂണൽ മുൻപാകെ ഹർജി നൽകിയിട്ടുണ്ട്.