സമരം കമ്യൂണിസ്റ്റുകാരുടെ കുത്തകയല്ല: സാറാ ജോസഫ്

Mail This Article
തൃശൂർ ∙ പാർട്ടി അണികൾ മുകളിൽ നിന്നു കേട്ടത് ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിൽ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ആശാ സമരം കേരളത്തിൽ വലിയ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി സാറാ ജോസഫ് പറഞ്ഞു. ആശാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
തങ്ങളല്ല സമരത്തിന്റെ കുത്തകക്കാർ എന്ന് കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ആശാ സമരത്തോടു പുറം തിരിഞ്ഞു നിൽക്കുന്നവർ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയുമാണ് അപഹസിക്കുന്നത്. ആളുകളുടെ അധ്വാനത്തിന്റെ വില കുറച്ചു കാണുന്നതിനുള്ള വഴിയാണ് അതിനെ സേവനം എന്നു വിളിക്കുന്നത്. ആശാ സമരത്തെ വിമോചന സമരത്തോടാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഉപമിച്ചത്. സമ്പന്നരും ജന്മിമാരും ചേർന്നാണ് വിമോചന സമരം നയിച്ചത്. അവർക്കു സമാനമാണോ പാവപ്പെട്ട ആശമാർ – സാറാ ജോസഫ് ചോദിച്ചു.
റാങ്ക് പട്ടികയിൽ ഇടം പിടിക്കുന്നത് അപരാധമാണ് എന്ന നിലയ്ക്കാണ് സ്പീക്കറുടെ പ്രസ്താവന എന്ന് ഐക്യദാർഢ്യം ഉദ്ഘാടനം ചെയ്ത കെ.കെ.രമ എംഎൽഎ പറഞ്ഞു. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. കെ.അരവിന്ദാക്ഷൻ, വി.ടി.ബൽറാം, ഐ.ഗോപിനാഥ്, എം.പി.സുരേന്ദ്രൻ, പ്രമോദ് പുഴങ്കര, സുജ ആന്റണി എന്നിവർ പ്രസംഗിച്ചു.