ആശാ സമരം: കുടുക്ക പൊട്ടിച്ച് പരിഹാസത്തിന് മറുപടി

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കേഴ്സിന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരവേദിയിൽ കുട്ടികളും വീട്ടമ്മയും എത്തിച്ച കുടുക്കകൾ പൊട്ടിച്ചു. സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർ പാട്ടപ്പിരിവുകാരാണെന്ന് സിഐടിയു നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു കുടുക്ക പൊട്ടിക്കൽ. സമര വേദിയിൽ സൂക്ഷിച്ചിരുന്ന കുടുക്കകൾ പൊട്ടിച്ചു നാണയങ്ങളും നോട്ടുകളും എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ആകെ 2906 രൂപ. കെപിസിസി വക്താവായ ജിന്റോ ജോൺ തന്റെ രണ്ടു മക്കളുടെ ആഗ്രഹപ്രകാരം അവർ നാണയങ്ങൾ ഇട്ടു സൂക്ഷിച്ചിരുന്ന കുടുക്കകളുമായി സമരവേദിയിൽ എത്തുകയായിരുന്നു. ഇരു കുടുക്കകളിലായി 2196 രൂപ ഉണ്ടായിരുന്നു. മറ്റൊരു വീട്ടമ്മയും അടുക്കളയിൽ നാണയങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കുടുക്കയുമായി എത്തി. 700 രൂപ മിനിമം വേതനം ആവശ്യപ്പെടുന്ന ആശമാർക്കു പ്രതീകാത്മകമായി നൽകിയ കുടുക്കയിൽ 710 രൂപ രൂപ ഉണ്ടായിരുന്നു. സമരവേദിയിൽ സൂക്ഷിച്ച ഈ കുടുക്കകളാണ് ഇന്നലെ പൊട്ടിച്ചത്.
മേയ് 5ന് കാസർകോട് നിന്ന് ആരംഭിക്കുന്ന ആശമാരുടെ രാപകൽ സമര യാത്രയുടെ ചെലവിലേക്ക് ഈ തുക ഉപയോഗിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. മനസ്സാക്ഷി ഇല്ലാത്ത പിണറായി സർക്കാർ ഭരണം തുടരുന്നതു കൊണ്ടാണ് നിർധനരായ ആശമാരുടെ സമരത്തിനു പരിഹാരം ഉണ്ടാകാത്തതെന്നു തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി.അൻവർ. ആശാ സമരത്തിന്റെ 73ാം ദിവസം ഐക്യദാർഢ്യം അർപ്പിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല എന്നിവർ സമരവേദിയിൽ എത്തി.
കമ്യൂണിസ്റ്റുകാരുടെ കുത്തകയല്ല സമരം: സാറാ ജോസഫ്
തൃശൂർ ∙ പാർട്ടി അണികൾ മുകളിൽ നിന്നു കേട്ടത് ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിൽ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ആശാ സമരം കേരളത്തിൽ വലിയ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി സാറാ ജോസഫ് പറഞ്ഞു. ആശാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.