സമരം സർക്കാരിന്റെ സമീപനത്തിൽ വലിയ മാറ്റം വരുത്തി: ആശാ പ്രവർത്തകർ

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചതോടെ അധികാരികളുടെ സമീപനത്തിൽ വലിയ മാറ്റം സംഭവിച്ചെന്ന് ആശാ പ്രവർത്തകർ. ഓണറേറിയം വർധനയ്ക്കും വിരമിക്കൽ ആനുകൂല്യം അനുവദിക്കുന്നതിനും വേണ്ടിയാണു ഫെബ്രുവരി 10നു സമരം ആരംഭിച്ചത്. ആവശ്യങ്ങളിൽ സർക്കാർ ഇനിയും വഴങ്ങിയിട്ടില്ല. പക്ഷേ, ആശമാരുടെ ജോലിയും വേതനവും സംബന്ധിച്ച് വ്യാപകമായ ചർച്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം, സിഐടിയു നേതാക്കളും ആശമാർക്കെതിരെ പലവിധ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതോടെയാണ് ആശമാരുടെ ജോലിയും കൂലിയും സംബന്ധിച്ച ചർച്ചകൾ ഉയർന്നത്. ആശുപത്രികളിലെ പ്രതിമാസ യോഗങ്ങളിൽ ജോലികൾ അടിച്ചേൽപിച്ചിരുന്ന പതിവു മാറിയെന്നു സമരത്തെ പിന്തുണയ്ക്കുന്ന ആശമാർ പറഞ്ഞു. നിശ്ചയിക്കപ്പെട്ട ജോലികൾ സമ്മർദങ്ങളില്ലാതെ ചെയ്യാവുന്ന അവസ്ഥയാണിപ്പോൾ. ആശമാർ സംഘടിത ശക്തിയായി ഉയർന്നു വന്നതു കൊണ്ടാണു മാറ്റം ഉണ്ടായതെന്നു കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു. സമരത്തിൽ പങ്കെടുക്കാത്ത സംഘടനകളിലെ ആശമാർക്കും മികച്ച പരിഗണന ലഭിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.