ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ഐഎഎസ് പോരിൽ താൽപര്യമില്ലാതെ ഒരു ഉദ്യോഗസ്ഥൻ കേന്ദ്രത്തിൽ തുടരുന്നതിനാൽ ചീഫ് സെക്രട്ടറിയാകാൻ അവസരം ലഭിച്ചത് 3 പേർക്ക്. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിൽ തുടരാൻ ആഗ്രഹിക്കുന്നതിനാൽ കേരളത്തിനു തുടർച്ചയായി മലയാളി ചീഫ് സെക്രട്ടറിമാരെ ലഭിക്കുന്നു. എൻ.പ്രശാന്ത് അടക്കം ഒരുകൂട്ടം ഐഎഎസ് ഉദ്യോഗസ്ഥർ പരസ്യമായി എതിർക്കുന്ന വിഭാഗത്തിന്റെ നേതൃനിരയിലുള്ള എ.ജയതിലക് ചീഫ് സെക്രട്ടറിയാകുന്നതോടെ പോരു മൂർച്ഛിക്കുമോ മഞ്ഞുരുകുമോ എന്നു കാത്തിരുന്നു കാണണം. 

ഹിയറിങ്ങിനു ശേഷമുള്ള പ്രശാന്തിനെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഇനി മുഖ്യമന്ത്രിയാണു തീരുമാനം എടുക്കേണ്ടതെങ്കിലും തുടർനടപടികളിൽ പുതിയ ചീഫ് സെക്രട്ടറിയുടെ നിലപാടും നിർദേശവും നിർണായകമാകും. ആർക്കെതിരെയാണോ ആരോപണം ഉന്നയിച്ചത് അദ്ദേഹം തന്നെ ആരോപണത്തിൻമേൽ തീരുമാനമെടുക്കുന്ന ആളായി മാറാം. ഇൗ സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് സർക്കാരിനു കത്തുനൽകുമെന്നാണു സൂചന. 

നിലവിൽ സംസ്ഥാന കേഡറിൽ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥൻ 1989 ബാച്ചുകാരനായ മനോജ് ജോഷിയാണ്. 2027 ജനുവരി വരെയാണ് അദ്ദേഹത്തിനു സർവീസുള്ളത്. 2023 ജൂണിൽ വി.പി.ജോയി വിരമിച്ചതിനു പിന്നാലെ വി.വേണുവിനും അതിനുശേഷം ശാരദ മുരളീധരനും ചീഫ് സെക്രട്ടറിയാകാൻ അവസരം ലഭിച്ചത് മനോജ് ജോഷി കേന്ദ്രത്തിൽ തുടരുന്നതിനാലാണ്. ഇപ്പോൾ അതേ കാരണത്താൽ ജയതിലകും ചീഫ് സെക്രട്ടറിയാകുകയാണ്. അടുത്ത വർഷം ജൂണിൽ ജയതിലക് വിരമിച്ചശേഷം കേന്ദ്രത്തിൽ നിന്നു തിരിച്ചെത്തിയാലും മനോജ് ജോഷിക്കു ചീഫ് സെക്രട്ടറിയാകാൻ പിന്നെയും അവസരമുണ്ട്. 2027 ജനുവരി വരെ തുടരുകയുമാകാം.

കിഫ്ബിയുടെ ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മനോജ് ജോഷി ഉയർത്തിയ സംശയങ്ങൾ സർക്കാരിന്റെ അനിഷ്ടത്തിനു കാരണമായതിനു പിന്നാലെയാണ് 2020ൽ അദ്ദേഹം കേന്ദ്രത്തിലേക്കു പോയത്. സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പിനു മേലുള്ള കടുത്ത സമ്മർദവും ധനസെക്രട്ടറിയായിരിക്കെ കേരളം വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പ്രശ്നങ്ങൾ മടങ്ങിവരുന്നതിൽനിന്ന് അദ്ദേഹത്തെ ഇപ്പോൾ പിന്തിരിപ്പിച്ചെന്നാണു സൂചന. 

രാജു നാരായണസ്വാമി സീനിയോറിറ്റിയിൽ ജയതിലകിനു മുകളിലാണെങ്കിലും നടപടികൾ നേരിട്ടതു കാരണം ഇപ്പോഴും പ്രിൻസിപ്പൽ സെക്രട്ടറി ഗ്രേഡിൽ തുടരുകയാണ്. 2028 മേയ് വരെ അദ്ദേഹത്തിനു സർവീസുണ്ട്. മനോജ് ജോഷി തിരിച്ചെത്തിയില്ലെങ്കിൽ ജയതിലകിനു ശേഷം ചീഫ് സെക്രട്ടറിയാകാൻ അവസരം ലഭിക്കുക 1991 ബാച്ചുകാരിയായ രചന ഷായ്ക്കാണ്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അവർക്ക് 2027 നവംബർ വരെ തുടരാം. 5 മാസത്തേക്കു ചീഫ് സെക്രട്ടറി പദവി വഹിക്കാൻ അവർ തിരിച്ചെത്താനിടയില്ല. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ ഇൗ മാസവും പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് അടുത്തമാസവും വിരമിക്കും. 

വിഴിഞ്ഞം, വയനാട് മുൻഗണനാ പദ്ധതികൾ: ജയതിലക് 

തിരുവനന്തപുരം ∙ വിഴിഞ്ഞം പദ്ധതിയുടെ അടുത്തഘട്ടത്തിന്റെ പൂർത്തീകരണം, ദേശീയപാത നിർമാണം പൂർത്തീകരിക്കൽ‌, വയനാട് പുനരധിവാസം തുടങ്ങി ഏറ്റവും പ്രധാന പദ്ധതികൾ അതിവേഗം പൂർത്തിയാക്കുന്നതിനാണു മുൻഗണനയെന്ന് ഡോ.എ.ജയതിലക് പറഞ്ഞു. അതിദാരിദ്ര്യ നിർമാർജനം, മാലിന്യരഹിത കേരളം തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ചീഫ് സെക്രട്ടറിയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. സർക്കാർ കാട്ടിയ വിശ്വാസത്തിൽ സന്തോഷമുണ്ട്. ആത്മാർഥമായി ജോലി ചെയ്യാനും സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala's Chief Secretary Appointment: A. Jayatilak, faces a critical decision regarding the report against IAS officer N. Prasanth. His stance will significantly impact the ongoing conflict within the Kerala IAS cadre.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com