സിഎംആർഎൽ: 13 കോടിയുടെ വിദേശ ഇടപാടിൽ വിശദ അന്വേഷണം വേണമെന്ന് എസ്എഫ്െഎഒ
Mail This Article
കൊച്ചി∙ കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) വൻതുക ചെലവഴിച്ചെന്ന കേസിൽ അന്വേഷണം നടത്തി സമർപ്പിച്ച പ്രോസിക്യൂഷൻ കംപ്ലെയ്ന്റിൽ പരാമർശിക്കുന്ന 13 കോടിരൂപയുടെ വിദേശ ഇടപാടിൽ വിശദമായ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ.
കേസിലെ മുഖ്യ പ്രതിയായ സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ അടുത്ത ബന്ധുവായ അനിൽ ആനന്ദപ്പണിക്കരുടെ വിദേശ ബാങ്ക് അക്കൗണ്ടിലേക്കാണു പണം കൈമാറിയതെങ്കിലും ഇതു മറ്റാർക്കോ കൈമാറാനുള്ള കമ്മിഷനാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തുക കൈമാറിയത് ആർക്കുവേണ്ടിയാണെന്ന് എസ്എഫ്ഐഒ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ല. ഇതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിലേക്കു കൈമാറിയ 2.78 കോടി രൂപയുടെ വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ഐഡിസിക്കു 13.40% ഓഹരി നിക്ഷേപമുള്ള സിഎംആർഎൽ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾ ബിസിനസ് കരാറുണ്ടാക്കിയതിലെ നിയമപ്രശ്നവും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളിൽ കെഎസ്ഐഡിസി ഉദ്യോഗസ്ഥർക്കു പങ്കാളിത്തമില്ലെന്നു കുറ്റപത്രം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ച, കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർനടപടികളിൽ നിയമോപദേശം തേടി.
കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നാണയ വിനിമയ ചട്ട ലംഘനം (ഫെമ) എന്നിവ സംബന്ധിച്ച സൂചനകൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെങ്കിലും അതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ഇ.ഡി കണ്ടെത്തേണ്ടി വരും. കേസിൽ വീണാ വിജയന്റെ കമ്പനിയുമായി സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ മാത്രം അന്വേഷണം ഒതുക്കിനിർത്തിയാണു കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചത്.