പൊതുമരാമത്തു വകുപ്പിൽ പുതിയ നിർദേശം: കരാറുകാർ വന്നോട്ടെ; കാശ് മുടക്കരുത്

Mail This Article
കോട്ടയം ∙ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിലെ ആഘോഷപരിപാടികളിൽ കരാറുകാരെ പങ്കെടുപ്പിക്കാമെങ്കിലും അവരുടെ പക്കൽ നിന്നു പരിപാടി നടത്തിപ്പിനുള്ള പണം കൈപ്പറ്റരുതെന്നു കർശന നിർദേശം. പരിപാടിയുടെ ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്നു പരസ്യമായി പ്രദർശിപ്പിക്കണം. ജീവനക്കാരുടെ വിനോദയാത്രകളുടെ ചെലവിന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും.
-
Also Read
ചരിത്രമെഴുതി, ചരിത്രത്തിലേക്ക്
കരാറുകാരിൽ നിന്നു പണമോ പാരിതോഷികങ്ങളോ വാങ്ങിയെന്നു തെളിഞ്ഞാൽ കർശനനടപടി സ്വീകരിക്കുമെന്നും ചീഫ് എൻജിനീയർ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകി.ഉത്സവവേളകളിൽ ജീവനക്കാരുടെ ആഘോഷപരിപാടികളിലേക്കു കരാറുകാരെ ക്ഷണിക്കാറുണ്ടെന്നും പരിപാടികൾ സംഘടിപ്പിക്കാനുള്ള പണം കരാറുകാരാണു ചെലഴിക്കുന്നതെന്നും കാട്ടി അഭിഭാഷകനായ ആരിഫ് മുഹമ്മദ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ മന്ത്രിയുടെ ഓഫിസ് നിർദേശിച്ചതിനെത്തുടർന്നാണു പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഈ നിർദേശം പുറപ്പെടുവിച്ചത്.
ആഘോഷപരിപാടികൾക്കു കരാറുകാർ പണം മുടക്കുന്നതിനാൽ ജീവനക്കാർ ഇവരോട് അമിതമായ കൂറു കാണിക്കുന്നുണ്ടെന്നും ഇത് അഴിമതിക്കു കാരണമാകുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരാറുകാരെ ഇത്തരം പരിപാടികളിൽ നിന്നു പൂർണമായി ഒഴിവാക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദിന്റെ ആവശ്യം.
കരാറുകാരും ഉദ്യോഗസ്ഥരുമായി ബന്ധം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും നിർമാണജോലികൾ കൃത്യസമയത്തു ചെയ്തുതീർക്കുന്നതിന് ഇത്തരം ബന്ധം വേണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതോടെയാണ് ആഘോഷങ്ങളിൽ കരാറുകാരെ പങ്കെടുപ്പിക്കാമെന്നും ഇവരിൽ നിന്നു പണമോ പാരിതോഷികങ്ങളോ വാങ്ങിയിട്ടില്ലെന്നു പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി പരിപാടിക്കുള്ള പണം എങ്ങനെ കണ്ടെത്തിയെന്നു പരസ്യമായി പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ടായത്.