ADVERTISEMENT

കോട്ടയം ∙ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിലെ ആഘോഷപരിപാടികളിൽ കരാറുകാരെ പങ്കെടുപ്പിക്കാമെങ്കിലും അവരുടെ പക്കൽ നിന്നു പരിപാടി നടത്തിപ്പിനുള്ള പണം കൈപ്പറ്റരുതെന്നു കർശന നിർദേശം. പരിപാടിയുടെ ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്നു പരസ്യമായി പ്രദർശിപ്പിക്കണം. ജീവനക്കാരുടെ വിനോദയാത്രകളുടെ ചെലവിന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും. 

കരാറുകാരിൽ നിന്നു പണമോ പാരിതോഷികങ്ങളോ വാങ്ങിയെന്നു തെളിഞ്ഞാൽ കർശനനടപടി സ്വീകരിക്കുമെന്നും ചീഫ് എൻജിനീയർ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകി.ഉത്സവവേളകളിൽ ജീവനക്കാരുടെ ആഘോഷപരിപാടികളിലേക്കു കരാറുകാരെ ക്ഷണിക്കാറുണ്ടെന്നും പരിപാടികൾ സംഘടിപ്പിക്കാനുള്ള പണം കരാറുകാരാണു ചെലഴിക്കുന്നതെന്നും കാട്ടി അഭിഭാഷകനായ ആരിഫ് മുഹമ്മദ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ മന്ത്രിയുടെ ഓഫിസ് നിർദേശിച്ചതിനെത്തുടർന്നാണു പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഈ നിർദേശം പുറപ്പെടുവിച്ചത്. 

ആഘോഷപരിപാടികൾക്കു കരാറുകാർ പണം മുടക്കുന്നതിനാൽ ജീവനക്കാർ ഇവരോട് അമിതമായ കൂറു കാണിക്കുന്നുണ്ടെന്നും ഇത് അഴിമതിക്കു കാരണമാകുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരാറുകാരെ ഇത്തരം പരിപാടികളിൽ നിന്നു പൂർണമായി ഒഴിവാക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദിന്റെ ആവശ്യം.

കരാറുകാരും ഉദ്യോഗസ്ഥരുമായി ബന്ധം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും നിർമാണജോലികൾ കൃത്യസമയത്തു ചെയ്തുതീർക്കുന്നതിന് ഇത്തരം ബന്ധം വേണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതോടെയാണ് ആഘോഷങ്ങളിൽ കരാറുകാരെ പങ്കെടുപ്പിക്കാമെന്നും ഇവരിൽ നിന്നു പണമോ പാരിതോഷികങ്ങളോ വാങ്ങിയിട്ടില്ലെന്നു പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി പരിപാടിക്കുള്ള പണം എങ്ങനെ കണ്ടെത്തിയെന്നു പരസ്യമായി പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ടായത്.

English Summary:

New directive in the Public Works Department: Contractors can attend, but no money should be accepted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com