കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വിഴിഞ്ഞം സന്ദർശനത്തിൽ വിവാദം

Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സന്ദർശനത്തിൽ കുടുംബത്തെ ഒപ്പംകൂട്ടിയതു വിവാദമായി. നിർമാണ പുരോഗതി മനസ്സിലാക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവരുമുണ്ടായിരുന്നു. തുറമുഖത്തിന്റെ തന്ത്രപ്രധാനമേഖലയായ പോർട്ട് ഓപ്പറേഷൻ സെന്റർ, ബെർത്ത്, പുലിമുട്ട് എന്നിവിടങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചതും കുടുംബത്തിനൊപ്പമാണ്. ബെർത്ത് പരിധിയിൽ ടഗ് യാത്രയും നടത്തി. തുറമുഖത്തെ പ്ലാൻ റൂമിൽ ഉദ്യോഗസ്ഥർ പ്രവർത്തനരീതി മുഖ്യമന്ത്രിയോടു വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. ഇതിനെതിരെയാണു വിമർശനമുയർന്നത്.
മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നെന്നും കുടുംബം ഒപ്പമുണ്ടായതിൽ അസ്വാഭാവികതയില്ലെന്നുമാണു വിസിൽ എംഡി ദിവ്യ എസ്.അയ്യരുടെ വിശദീകരണം. തുറമുഖം സന്ദർശിച്ചശേഷമുള്ള സമൂഹമാധ്യമക്കുറിപ്പിൽ നിർമാണപുരോഗതിയും മറ്റും വിലയിരുത്താനായിരുന്നു സന്ദർശനമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പിലെയും അദാനി പോർട്സിലെയും ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.