ADVERTISEMENT

വിഴിഞ്ഞം (തിരുവനന്തപുരം) ∙ രാജ്യാതിർത്തിയിൽ അസ്വസ്ഥത നിലനിൽക്കുന്നുണ്ടെങ്കിലും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നുറപ്പിച്ച് സർക്കാർ. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡൽഹിയിൽ നിന്നുള്ള എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്ത് എത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഹെലിപാഡുകൾ, കമ്മിഷനിങ് ചടങ്ങ് നടക്കുന്ന ബെർത്ത്, ഉദ്ഘാടനയോഗം നടക്കുന്ന വേദി എന്നിവ സന്ദർശിച്ചു നിർദേശങ്ങൾ നൽകി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ട്രയൽ റൺ 30ന് നടക്കും. മേയ് ഒന്നിനു തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങി രണ്ടിനു രാവിലെ 11ന് എയർഫോഴ്സിന്റെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. മൂന്നു ഹെലിപാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോർട്ട് ഓപ്പറേഷൻ മന്ദിരം (പിഒബി), മുഖ്യ പ്രവേശന കവാടം എന്നിവിടങ്ങളിലാണു പ്രധാന ഹെലിപാഡുകൾ. ഇതിൽ പിഒബിക്കു സമീപത്തെ ഹെലിപാഡിനാണു മുൻഗണന. അടിയന്തര ലാൻഡിങ്ങിനായി വലിയ കടപ്പുറത്തും ഹെലിപാഡ് ഉണ്ടാകും. തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ ചേർന്നു സ്വീകരിക്കും. തുടർന്ന് പിഒബി മന്ദിരത്തിൽ എത്തി കംപ്യൂട്ടർ നിയന്ത്രിത തുറമുഖ പ്രവർത്തനം വീക്ഷിക്കും. പിന്നീട് ബെർത്തിൽ കമ്മിഷനിങ് നിർവഹിച്ചശേഷം വേദിയിലെത്തി പ്രസംഗിക്കും. ഉദ്ഘാടനവേദി പ്രധാന കവാടത്തിനു സമീപം സജ്ജമാക്കുന്ന ജോലി തുടങ്ങി. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിനു പ്രതീക്ഷിക്കുന്നത്.

English Summary:

Prime Minister's Visit: Prime Minister Narendra Modi's visit to the Vizhinjam International Seaport is confirmed for the commissioning ceremony. The SPG has already conducted a security inspection, and the event is expected to draw a large crowd.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com