ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങിലേക്കു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതു വിവാദമായതോടെ, ക്ഷണിച്ചെന്നു വരുത്തി സർക്കാർ. ഇന്നലെ ഉച്ചയോടെ മന്ത്രി വി.എൻ.വാസവന്റെ പേരിലുള്ള ക്ഷണക്കത്ത് കന്റോൺമെന്റ് ഹൗസിൽ എത്തിച്ചു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതു ‘മനോരമ’ വാർത്തയാക്കുകയും കോൺഗ്രസ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ‘തുറമുഖ ഉദ്ഘാടനം 2നു പ്രധാനമന്ത്രി നിർവഹിക്കുമെന്നും സാന്നിധ്യം ക്ഷണിക്കുന്നു’വെന്നുമുള്ള അറിയിപ്പല്ലാതെ, ചടങ്ങിൽ പ്രതിപക്ഷ നേതാവിന്റെ പങ്കാളിത്തം എന്തെന്നു കത്തിൽ വ്യക്തമാക്കിയിട്ടില്ല.

സതീശൻ പങ്കെടുക്കില്ലെന്നാണു സൂചന. മുന്നണി നേതാക്കളുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ‘ക്രെഡിറ്റ്’ അവകാശപ്പെടാനുള്ള സർക്കാരിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഇന്നലെ പാലക്കാട്ടെ പാർട്ടി പരിപാടിയിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചത്. മുഖ്യമന്ത്രിയെ ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്നു പരിഹസിക്കുകയും ചെയ്തു.

സർക്കാരിന്റെ നാലാം വാ‍ർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതുകൊണ്ടാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തുറമുഖ ഉദ്ഘാടനത്തിലേക്കു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതെന്നായിരുന്നു മന്ത്രി വാസവന്റെ നിലപാട്. ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്തിന്റെ ഉദ്ഘാടനം എങ്ങനെ മേയിലെ വാർഷികാഘോഷത്തിന്റെ ഭാഗമാകുമെന്നും ഇടതു സർക്കാരിന്റെ വാർഷിക പരിപാടിക്കു നരേന്ദ്രമോദിയെ പങ്കെടുപ്പിക്കുന്നത് എങ്ങനെയെന്നും വിമർശനമുയർന്നതോടെ സർക്കാർ നിലപാടു മാറ്റുകയായിരുന്നു.

ഉദ്ഘാടന ദിവസം ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിക്കാൻ കോൺഗ്രസ്

∙ തുറമുഖം കമ്മിഷൻ ചെയ്യുന്ന മേയ് 2ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിക്കുമെന്നു കോൺഗ്രസ്. ജില്ലയിൽ രാവിലെ 10ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണു പരിപാടി.

ഉമ്മൻ ചാണ്ടിയുടെ പ്രയത്നംകൊണ്ടു വന്ന തുറമുഖമാണെന്ന അപ്രിയ സത്യം ഞാൻ വിളിച്ചുപറയുമോ എന്നു പേടിച്ചിട്ടാകാം എന്നെ ക്ഷണിക്കാതിരുന്നത്. പരിപാടി സർക്കാർ വാർഷികത്തിന്റെ ഭാഗമാണെന്നാണു തുറമുഖ മന്ത്രി പറഞ്ഞത്. സിപിഎമ്മും ബിജെപിയും ചേർന്നു വാർഷികം ആഘോഷിക്കുന്നതുകൊണ്ടാണോ പ്രധാനമന്ത്രി വരുന്നത്? - വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് 

English Summary:

Vizhinjam Port Inauguration: Controversy erupts over opposition leader's invitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com