ആന്റിബോഡി നൽകാൻ ഭയം

Mail This Article
മലപ്പുറം ∙ തെരുവുനായ കടിച്ച് ആഴത്തിൽ മുറിവുണ്ടായാൽ ആന്റി റേബീസ് വാക്സീന് ഒപ്പം നൽകേണ്ട ആന്റിബോഡി (ഇമ്യൂണോഗ്ലോബുലിൻ) കുത്തിവയ്പ് നൽകാൻ താലൂക്ക് ആശുപത്രികളിൽ പല ഡോക്ടർമാരും ധൈര്യപ്പെടുന്നില്ലെന്ന് ആരോപണം. ആന്റിബോഡി നൽകുമ്പോൾ അപൂർവമായെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതര പ്രതിപ്രവർത്തനം നേരിടാൻ ആശുപത്രികളിൽ സൗകര്യമില്ലാത്തതാണു കാരണം. പെരുവള്ളൂരിലെ 6 വയസ്സുകാരിയെ പേപ്പട്ടി കടിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ആന്റിബോഡി ഉണ്ടായിട്ടും നൽകിയില്ലെന്നു പരാതിയുണ്ട്.
ആന്റി റേബീസ് വാക്സീൻ (ഐഡിആർവി) കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ, ആന്റിബോഡി താലൂക്ക് ആശുപത്രികൾ മുതലുള്ള പ്രധാന ആരോഗ്യകേന്ദ്രങ്ങളിലാണു സൂക്ഷിക്കുന്നത്.
ആന്റി റേബീസ് വാക്സീൻ കുത്തിവയ്ക്കുമ്പോൾ, ശരീരത്തിൽ തന്നെ ആന്റിബോഡി ഉൽപാദിപ്പിച്ച് വൈറസിനെ നിർവീര്യമാക്കുകയാണു ചെയ്യുന്നത്. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ഇത്തരത്തിൽ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി സൂക്ഷിച്ചുവച്ചു രോഗിയിൽ കുത്തിവയ്ക്കുന്നതാണു രണ്ടാമത്തെ രീതി. തലച്ചോറിലേക്കു പെട്ടെന്നു വൈറസ് കടക്കാൻ സാധ്യതയുള്ള ഭാഗങ്ങളിലെ മുറിവുകളിലും ആഴത്തിലുള്ള മുറിവുകളിലും ഇത്തരത്തിലുള്ള ആന്റിബോഡി സീറം നേരിട്ടു കുത്തിവയ്ക്കും. ഇതോടെ വൈറസിനെതിരായ പ്രവർത്തനം ശരീരത്തിൽ വേഗം ആരംഭിക്കും.
എന്നാൽ, ഐസിയു സംവിധാനമടക്കം ഇല്ലാത്ത താലൂക്ക് ആശുപത്രികളിൽ ഇവ ഡോക്ടറുടെ ധൈര്യത്തിലാണ് എടുക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.