യദു നാളെ അശ്വതിക്കു ചാർത്തും; കരുതലിന്റെ കാത്തിരിപ്പുതാലി

Mail This Article
പത്തനംതിട്ട ∙ അതിജീവനത്തെ എന്തു വിളിക്കും? ‘യദു.’ കരുതലിനെയോ? ‘അശ്വതി’. വിവാഹനിശ്ചയത്തിനു മൂന്നു ദിവസം മുൻപുണ്ടായ അപകടം താളംതെറ്റിച്ച ജീവിതം തിരികെപ്പിടിച്ച്, 3 വർഷത്തിനുശേഷം വിവാഹപ്പന്തലിലേക്കു നടന്നുകയറുമ്പോൾ യദുവും അശ്വതിയും ഇതല്ലാതെ പരസ്പരം എന്തു വിളിക്കാൻ!
2022 ഓഗസ്റ്റ് 14ന് ആണു ബൈക്ക് തെന്നി റോഡരികിലെ മൂടിയില്ലാത്ത ഓടയിലേക്കു വീണ വള്ളിക്കോട് പനയക്കുന്ന മുരുപ്പിൽ യദുകൃഷ്ണന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങുന്നത്. തലയോട്ടി തുരന്നുള്ള ശസ്ത്രക്രിയ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, മാസങ്ങൾ നീണ്ട വെന്റിലേറ്റർ വാസം... വിവാഹനിശ്ചയത്തിന്റെ പിറ്റേന്ന്, വിദേശത്തേക്കു ജോലിക്കായി മടങ്ങാനിരിക്കെയാണ് റോഡ് നിർമാണത്തിലെ അപകടക്കെണി വില്ലനായത്. യദുവിനൊപ്പം യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വള്ളിക്കോട് തിയറ്റർ ജംക്‌ഷനിലായിരുന്നു അപകടം.
വെന്റിലേറ്ററിൽനിന്നു മാറ്റിയശേഷം ഒരു വർഷത്തോളം ഒരേ കിടപ്പിലായിരുന്നു യദു. കുടുംബം ചികിത്സ തുടർന്നു. നിഴലായി അശ്വതി ഒപ്പംനിന്നു. ഒന്നര വർഷം കഴിഞ്ഞപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ഫലംകണ്ടു. കാലുകളുടെ ചലനശേഷി തിരികെക്കിട്ടിയ യദു കൈപിടിച്ചു നടന്നു; പതിയെ സംസാരിച്ചു. ഒന്നര വർഷം മുൻപു വീട്ടിലെത്തിയ ശേഷവും ഫിസിയോതെറപ്പി സെഷനുകൾ തുടർന്നു. 70 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി മാത്രം ചെലവായത്.