മുന്നണിയിലേക്ക് ‘ജയ’പ്രകാശ്; ജയിച്ചു മാത്രം ശീലമുള്ള അടൂർ പ്രകാശ്

Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതിൽ അടൂർ പ്രകാശിനുള്ള വൈദഗ്ധ്യം മുന്നണിക്കാകെ ആവശ്യമാണെന്നു വിലയിരുത്തിയാണ് യുഡിഎഫ് കൺവീനർ പദവിയിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന അദ്ദേഹത്തിന്റെ മേൽവിലാസമാണു തീരുമാനത്തിൽ നിർണായകമായത്.
-
Also Read
ഗ്രൂപ്പില്ലാത്ത മാറ്റത്തിന്റെ പാക്കേജ്
യുഡിഎഫിനു ജീവൻമരണ പോരാട്ടമായി മാറുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ തന്ത്രരൂപീകരണത്തിൽ അടൂർ പ്രകാശിന്റെ നിർണായക ഇടപെടലുകൾ ഗുണം ചെയ്യുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പുകളിൽ തോൽവിയറിയാത്ത അദ്ദേഹത്തിന്റെ തന്ത്രം യുഡിഎഫിലേക്കും പകർത്തുകയാണു ലക്ഷ്യം.
എൽഡിഎഫ് കോട്ടയായിരുന്ന ആറ്റിങ്ങൽ മണ്ഡലം 2019 ൽ പിടിച്ചെടുക്കുന്നതിലും പിന്നീട് നിലനിർത്തുന്നതിലും അദ്ദേഹം കാട്ടിയ മികവ് ദേശീയ നേതൃത്വം കണക്കിലെടുത്തു. മണ്ഡലത്തിലെ കള്ളവോട്ടുകൾ പിടിക്കാൻ നേരിട്ടു രംഗത്തിറങ്ങിയതടക്കം അദ്ദേഹം നടപ്പാക്കിയ വിജയ ഫോർമുല യുഡിഎഫിന് അനിവാര്യമാണെന്നു വിലയിരുത്തി.
ഒരുഘട്ടത്തിൽ കെപിസിസി പ്രസിഡന്റ് പദവിയിലേക്കും പരിഗണിക്കപ്പെട്ട അടൂർ പ്രകാശ് സംഘടനാതലത്തിൽ ഉചിത പദവിക്ക് അർഹനാണെന്നു വിലയിരുത്തിയാണ് മുന്നണിയുടെ ചുക്കാൻ ഏൽപിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരുകളിൽ മന്ത്രിയായിരുന്ന വേളയിൽ ഘടകകക്ഷികളുമായി കൈകോർത്ത് പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തും കൺവീനറെന്ന നിലയിൽ അദ്ദേഹത്തിനു മുതൽക്കൂട്ടാകുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.
അടൂർ പ്രകാശ്
അടൂർ സ്വദേശി. മുൻ മന്ത്രി. ആറ്റിങ്ങലിൽ നിന്നു തുടർച്ചയായ 2 തവണ എംപി. 1996 മുതൽ 5 തവണ കോന്നി എംഎൽഎ. 2018 മുതൽ എഐസിസി അംഗം.
നിയമ ബിരുദധാരി. കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 2004 മുതൽ ഒന്നര വർഷത്തിലേറെ സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2 ഘട്ടങ്ങളിലായി ആരോഗ്യം, റവന്യു വകുപ്പുകളിൽ മന്ത്രി.