മോർച്ചറിയിൽ സ്വിച്ച് ഓൺ ചെയ്തില്ല, മൃതദേഹം ജീർണിച്ച നിലയിൽ

Mail This Article
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച നിലയിൽ. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു നൽകിയ മൃതദേഹം മുഖം പോലും കാണാനാവാതെ വീട്ടുകാർക്കു സംസ്കരിക്കേണ്ടി വന്നു. കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന 3–ാം വാർഡ് വിനിതാ ഭവനത്തിൽ സാബു (45) നെഞ്ചുവേദനയെ തുടർന്നു ചൊവ്വാഴ്ച രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്. തുടർന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സാബു താമസിച്ചിരുന്നത്. ഇൻക്വസ്റ്റിനു വീട്ടുകാരും വാർഡ് അംഗം കണ്ണൻ കെ. നാഥും പൊലീസിനെ ബന്ധപ്പെട്ടപ്പോൾ അവിടെ എസ്ഐയും വാഹനവും ഇല്ലെന്നും കാലടി എസ്ഐയ്ക്ക് ആണു ചുമതലയെന്നും പറഞ്ഞു.
കാലടിയിൽ നിന്ന് എസ്ഐക്കു വരാൻ വീട്ടുകാർ കാർ വാടക നൽകിയെങ്കിലും പൊലീസ് എത്തിയതു രാത്രി 9ന്. തുടർന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഫ്രീസറിൽ കയറ്റി. അസ്വാഭാവിക മരണമായതിനാൽ ഗവ. മെഡിക്കൽ കോളജിൽ ഫൊറൻസിക് സർജൻ പോസ്റ്റ്മോർട്ടം നടത്തണമെന്നു പൊലീസ് നിർദേശിച്ചു. അതനുസരിച്ച് ഇന്നലെ രാവിലെ 6 ന് എഴുപുന്നയിൽ നിന്നു വീട്ടുകാരും വാർഡ് അംഗവും മൃതദേഹം കൈപ്പറ്റാൻ എത്തി. ഫ്രീസർ തുറന്നപ്പോൾ ശരീരം ജീർണിച്ചു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നുവെന്നു ബന്ധു ജയേന്ദ്രദാസ് പറഞ്ഞു.