കാറിന്റെ മുന്നിലെ നമ്പർ പ്ലേറ്റ് മാറ്റി; പിന്നിലേത് ക്യാമറയിൽ കുടുങ്ങി

Mail This Article
കറുകച്ചാൽ ∙ നീതുവിനെ ഇടിച്ചിട്ട കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ പ്രതികൾ പിന്നിലെ നമ്പർ പ്ലേറ്റ് മാറ്റിയില്ല. ഈ കാർ മനസ്സിലാക്കാൻ പൊലീസിനെ സഹായിച്ചതും പിൻവശത്തെ നമ്പർ പ്ലേറ്റാണ്. സംഭവശേഷം വെട്ടിക്കാവുങ്കലിൽ നിന്നു മല്ലപ്പള്ളി റോഡിലൂടെ അമിതവേഗത്തിൽ ഓടിച്ചുപോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോറിക്ഷയിലാണു കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള കാർ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം ലഭിച്ച ദൃശ്യത്തിൽ, കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു.
സംഭവസ്ഥലത്തിനു പിന്നിലുള്ള സിസിടിവി പരിശോധിച്ചപ്പോൾ കാറിന്റെ പിൻവശത്തെ നമ്പർ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാർ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണെന്നും അവിടെനിന്നു വാടകയ്ക്കെടുത്ത കാർ പൊൻകുന്നം സ്വദേശിയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. പൊൻകുന്നത്തുനിന്നാണ് അൻഷാദ് കഴിഞ്ഞ ദിവസം കാർ വാടകയ്ക്കെടുത്തത്. സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ 2 വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീതു നടന്നുനീങ്ങുന്നതും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒരു കാർ പിന്തുടരുന്നതും കണ്ടെത്തിയിരുന്നു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടു ചങ്ങനാശേരിയിലെ വക്കീൽ ഓഫിസിലേക്കു പോകാനായാണു നീതു വീട്ടിൽനിന്നിറങ്ങിയത്. ചങ്ങനാശേരിയിലെ ജോലിസ്ഥലത്തേക്കു ദിവസവും പോകുന്നതും ഇതേ സമയത്തായിരുന്നു.