ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സെക്രട്ടറിമാർ തുടർച്ചയായി കണ്ണൂരിൽനിന്നുണ്ടാകുന്നതു സിപിഎമ്മിനു പുതുമയല്ലെങ്കിൽ, കെപിസിസി അധ്യക്ഷൻമാരുടെ കാര്യത്തിൽ ഇതൊരു ചരിത്രമാണ്. കെ.സുധാകരനുശേഷം കെപിസിസിയുടെ തലപ്പത്തേക്ക് എത്തുന്ന സണ്ണി ജോസഫിനും കണ്ണൂരിലാണു മേൽവിലാസം. എന്നാൽ, ഇടുക്കിയിലെ ഹൈറേഞ്ച് മുതൽ മലബാർ വരെ പരന്നുകിടക്കുന്നതാണു ഈ സൗമ്യനേതാവിന്റെ ജീവിതം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ച്, അവിടെ കോളജിൽ പഠിച്ച്, കോഴിക്കോട്ടു നിന്നു നിയമബിരുദമെടുത്ത സണ്ണി ജോസഫിന്റെ പ്രവർത്തന മണ്ഡലമാണു കണ്ണൂർ. അഭിഭാഷകവൃത്തിയിൽ സജീവമായിരുന്നതിനാൽ രാഷ്ട്രീയത്തിലെ അടുപ്പക്കാർക്കിടയിലും ‘സണ്ണി വക്കീൽ’ എന്നാണു വിളിപ്പേര്.

എ.കെ.ആന്റണി സർക്കാരിൽ കെ.സുധാകരൻ മന്ത്രിയായപ്പോൾ പിൻഗാമിയായാണു സണ്ണി ജോസഫ് കണ്ണൂർ ഡിസിസി പ്രസിഡന്റായത്. കെപിസിസി പ്രസിഡന്റ് പദവിയിലെത്തുന്നതും സുധാകരന്റെ പിൻഗാമിയെന്ന നിലയ്ക്കാണെന്ന പ്രത്യേകതയുണ്ട്. എന്നാൽ, ഉശിരൻ പ്രസംഗം കൊണ്ടു രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിക്കുന്ന സുധാകരൻ ശൈലിയല്ല സണ്ണി ജോസഫിന്റേത്. സൗമ്യതയും പക്വതയും കൊണ്ട് അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം നേടി. കർഷക ജനതയുടെ പ്രശ്നങ്ങളുടെ പേരിൽ തിളയ്ക്കുന്നതാണു ചോര. സിപിഎമ്മിലെ ജനകീയ മുഖമായ കെ.കെ. ശൈലജയുടെ സിറ്റിങ് സീറ്റായിരുന്ന പേരാവൂർ 2011 ൽ പിടിച്ചെടുത്തു. തുടർന്നു 2 തവണ കൂടി വിജയം ആവർത്തിച്ചു. ഇപ്പോൾ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാണ്.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലെത്തിയ സണ്ണി ജോസഫ് കേരള സർവകലാശാലാ യൂണിയൻ അംഗവും സിൻഡിക്കറ്റിൽ വിദ്യാർഥി പ്രതിനിധിയുമായിരുന്നു. നിയമവിദ്യാർഥിയായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി. പിന്നീടാണു കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ പ്രവർത്തനം കേന്ദ്രീകരിച്ചത്. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. മട്ടന്നൂർ, തലശ്ശേരി കോടതികളിൽ അഭിഭാഷകനായിരുന്ന സണ്ണി ജോസഫ് മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. ഇരിട്ടി താലൂക്ക് രൂപീകരണത്തിനുള്ള ആക്‌ഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയ്ക്കു നടത്തിയ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിച്ച് സംഘാടനമികവറിയിച്ചു.

സുധാകരന്റെ മുഖമുദ്ര പിണറായി വിരുദ്ധതയായിരുന്നെങ്കിൽ സണ്ണി ജോസഫിന്റേതു കർഷകരുൾപ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ്. ഏതു വിഷയവും പഠിച്ച് അവതരിപ്പിക്കാനുള്ള മികവുണ്ട്. സുധാകരൻ ‘മാസ്’ ലീഡറായിരുന്നെങ്കിൽ സണ്ണി ജോസഫ് കോൺഗ്രസിലെ ‘ക്ലാസ്’ ലീഡറാണ്. വാക്കിലും പ്രവൃത്തിയിലും ഒരു ‘ജെന്റിൽമാൻ ക്ലാസ്’ സൂക്ഷിക്കണമെന്ന നിർബന്ധം. ഇടുക്കിയിൽനിന്നു കണ്ണൂരിലെ ഉളിക്കലിലേക്കു കുടിയേറിയതാണു കുടുംബം. കേരളമാകെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിലേക്കുള്ള കുടിയേറ്റവും വിഷമമാകില്ല.

English Summary:

From Idukki to KPCC: The Inspiring Journey of Sunny Joseph

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com