പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ വിവാദം: തയാറാക്കിയവർ കുറ്റവിമുക്തർ; നടപ്പാക്കിയവർ കുടുങ്ങി

Mail This Article
തിരുവനന്തപുരം∙ ക്രിസ്തുമത വിശ്വാസികളായ സ്കൂൾ ജീവനക്കാരുടെ ആദായനികുതി വിവരങ്ങൾ ശേഖരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വിവാദ സർക്കുലർ ഇറക്കിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ 12–ാം ദിനം ഡയറക്ടറുടെതന്നെ ശുപാർശയിൽ റദ്ദാക്കി. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം അനുസരിച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഡയറക്ടർ എസ്.ഷാനവാസ്, അവരുടെ തന്നെ അപ്പീൽ പരിഗണിച്ചാണു സസ്പെൻഷൻ റദ്ദാക്കാൻ ശുപാർശ ചെയ്തത്. സർക്കുലറുമായി ബന്ധപ്പെട്ട് മന്ത്രി പ്രഖ്യാപിച്ച വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡയറക്ടർ സമാന്തര അന്വേഷണം നടത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചെടുത്തത്.
ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ.മനോജ്, ജൂനിയർ സൂപ്രണ്ട് അപ്സര അശോക് സൂര്യ എന്നിവരുടെ സസ്പെൻഷൻ റദ്ദാക്കി പുനർനിയമനം നൽകാൻ കഴിഞ്ഞ ദിവസം ഡപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കി. അതേസമയം വിവാദ സർക്കുലർ അനുസരിച്ച് നടപടി സ്വീകരിച്ചതിന് ഇവർക്കൊപ്പം സസ്പെൻഡ് ചെയ്ത മലപ്പുറം ഡിഡിയുടെ അധിക ചുമതല വഹിക്കുന്ന ഡിഇഒ കെ.ഗീത കുമാരി, അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ.ഷാഹിന എന്നിവർക്കെതിരായ നടപടി റദ്ദാക്കിയിട്ടില്ല.
ഫെബ്രുവരി 13നാണ് സർക്കുലർ ഇറങ്ങിയത്. വിവാദമായതോടെ സർക്കുലർ അനുസരിച്ചുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഫെബ്രുവരി 20ന് വീണ്ടും ഡയറക്ടറുടെ പേരിൽ സർക്കുലർ ഇറങ്ങി. ആദ്യ സർക്കുലർ ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെയും ജൂനിയർ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ മന്ത്രി കഴിഞ്ഞമാസം 24ന് നിർദേശിച്ചു. ആദ്യ സർക്കുലർ അനുസരിച്ചുള്ള നടപടി സ്വീകരിച്ചു എന്ന പേരിലാണ് മലപ്പുറം ഡിഇഒയ്ക്കും അരീക്കോട് എഇഒ ഓഫിസ് ഉദ്യോഗസ്ഥയ്ക്കുമെതിരെ നടപടിയെടുത്തത്. എന്നാൽ 25ന് തന്നെ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അപ്പീൽ നൽകി. അതനുസരിച്ച് 4 ദിവസം കൊണ്ട് അന്വേഷണം നടത്തിയാണ് 29ന് ഇരുവരെയും അച്ചടക്ക നടപടികളിൽനിന്ന് ഒഴിവാക്കാൻ ഡയറക്ടർ ശുപാർശ ചെയ്തത്.