നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയുമായി ഗവർണർ

Mail This Article
തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കുന്നതു വൈകിപ്പിക്കരുതെന്നും 3 മാസത്തിനകം തീർപ്പുണ്ടാക്കണമെന്നുമുള്ള സുപ്രീംകോടതി നിർദേശം പാലിക്കാനുള്ള നടപടികളുമായി കേരള ഗവർണർ. സുപ്രീംകോടതി വിധി വന്നപ്പോൾ ഇതെക്കുറിച്ച് ഗവർണർ പരസ്യമായി എതിർനിലപാടു സ്വീകരിച്ചെങ്കിലും നിലവിൽ ഇതുപാലിച്ചു മുന്നോട്ടുപോകാനാണു തീരുമാനം. സ്വകാര്യ സർവകലാശാല നിയമം, വിവിധ സർവകലാശാല ഭേദഗതി എന്നിവയാണ് നിലവിൽ കേരള ഗവർണറുടെ പരിഗണനയിലുള്ള ബില്ലുകൾ.
ഇതിൽ സ്വകാര്യ സർവകലാശാല ബില്ലിനോട് ഗവർണർക്ക് എതിർപ്പില്ലെന്നാണു സൂചന. എന്നാൽ, പ്രോ വൈസ്ചാൻസലറായി ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അധികാരം നൽകുന്ന സർവകലാശാല നിയമഭേദഗതി ബില്ലിനോട് അനുകൂല സമീപനമല്ല.
തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലാണ് ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയക്രമം സുപ്രീംകോടതി നിർദേശിച്ചത്. വിധിക്ക് എതിരെ അപ്പീൽ നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കവും ഈ വിധി കേരളത്തിനു ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ അപ്പീൽ പിൻവലിക്കാനുള്ള കേരളത്തിന്റെ നീക്കവും രാജ്ഭവൻ നിരീക്ഷിച്ചുവരികയാണ്. വിഷയം ഭരണഘടനാ ബെഞ്ചിലേക്കു കൈമാറാനുള്ള സാധ്യത കണ്ടാണ് കേരളം പിന്മാറ്റത്തിനു തുനിഞ്ഞത്.