കെപിസിസിക്ക് പുതിയ ടീം; ലക്ഷ്യം തലമുറമാറ്റം

Mail This Article
തിരുവനന്തപുരം∙ നിർണായക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, യുവനിര പാർട്ടിയുടെ മുന്നിലുണ്ടാവണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമുള്ള പുനഃസംഘടനയാണ് സംസ്ഥാനത്ത് കോൺഗ്രസ് നടപ്പാക്കിയത്. ഒരുഘട്ടത്തിൽ, കെപിസിസി പ്രസിഡന്റ് പദവിയിലേക്കും ചെറുപ്പക്കാരിലൊരാളെ പാർട്ടി പരിഗണിച്ചെങ്കിലും അനുഭവസമ്പത്തും യുവത്വവും ചേർന്ന ടീമാണ് അനുയോജ്യമെന്നു പിന്നീടു തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയപ്പോൾ വർക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരുൾപ്പെട്ട പുതുനിരയെ തിരഞ്ഞെടുത്തത്. കോൺഗ്രസിനെ ഭാവിയിലേക്കു നയിക്കാൻ കെൽപുള്ള യുവനിരയെ സംഘടനാതലത്തിൽ സജ്ജമാക്കുക എന്ന ദൗത്യത്തിന്റെ ആദ്യപടിയാണ് വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ നടപ്പാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുംമാസങ്ങളിൽ കോൺഗ്രസ് രൂപീകരിക്കുന്ന സമിതികളിലും യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണു രാഹുലിന്റെ നിർദേശം.
-
Also Read
പല പേരുകൾ; ഒടുവിൽ സണ്ണി
കെപിസിസിയുടെ പുതിയ ടീമിനെ തീരുമാനിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ 23 നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോണിൽ ബന്ധപ്പെട്ടു. ഇതിൽ ഏതാനും യുവ നേതാക്കളുമുണ്ടായിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ പിസിസി പുനഃസംഘടനയിൽ ഇത്തരമൊരു ഇടപെടൽ രാഹുൽ നേരിട്ടു നടത്തുന്നത്. ഈ കൂടിയാലോചനകൾക്കു ശേഷമാണ് പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റുമാരെയും തീരുമാനിച്ചത്. ഇതോടെയാണ്, സുധാകരനെ ഒഴിവാക്കാൻ തീരുമാനിച്ച ഘട്ടത്തിൽ സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്ന ആന്റോ ആന്റണിയെയും കടന്ന് സണ്ണിക്കു നറുക്കു വീണത്. കെ.സുധാകരന്റെ പിൻഗാമിയായി കണ്ണൂരിൽ ഡിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് സംഘടനാതലത്തിൽ ജില്ലയിൽ നടത്തിയ മികച്ച പ്രകടനം ഹൈക്കമാൻഡ് കണക്കിലെടുത്തു. ഏതു സങ്കീർണ വിഷയവും പക്വതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവും സണ്ണിക്കു നേട്ടമായി.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്നണിയിലെ സ്പെഷലിസ്റ്റ് എന്ന വിശേഷണത്തോടെയാണ് വിഷ്ണുനാഥിനെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കുയർത്തിയത്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് അധികാരം പിടിച്ച വേളയിൽ ഇരു സംസ്ഥാനങ്ങളിലും അദ്ദേഹം എഐസിസി സെക്രട്ടറിയായിരുന്നു. നിയമസഭാ പ്രവർത്തനങ്ങളിലെ മികവും സീനിയർ–ജൂനിയർ നേതാക്കൾക്കിടയിലുള്ള സ്വീകാര്യതയുമാണ് അനിൽകുമാറിനെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമായത്. യുവനിരയിലെ ഉശിരൻ നേതാവെന്ന പ്രതിഛായ ഷാഫിക്കു തുണയായി. എംപിയായി ദേശീയരാഷ്ട്രീയത്തിലേക്കു നിയോഗിക്കപ്പെട്ട ഷാഫിയുടെ സാന്നിധ്യം കേരളത്തിലും വേണമെന്നും തിരഞ്ഞെടുപ്പുകളിൽ അതു ഗുണംചെയ്യുമെന്നും നേതൃത്വം വിലയിരുത്തി.