പണിയാകരുത് ഭക്ഷണം...; ‘ഹോർത്തൂസ് മലയാളം പാഠശാല’ അവധിക്കാല ക്യാംപ് നാളെക്കൂടി

Mail This Article
കോട്ടയം ∙ ഡോക്ടറേ, രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നതു നല്ലതാണോ, എന്തൊക്കെയാണു ഞങ്ങൾ കഴിക്കേണ്ടത്, രാത്രി 2ന് ഉറങ്ങിയാൽ കുഴപ്പമാകുമോ... കുട്ടിച്ചോദ്യങ്ങളുടെ പെരുമഴയായിരുന്നു ഇന്നലെ ‘ഹോർത്തൂസ് മലയാളം പാഠശാല’യിൽ. മലയാള മനോരമയും കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന അവധിക്കാല ക്യാംപിൽ, ശരിയായ ആഹാരരീതിയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് ഐഎംഎ സ്പോർട്സ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കമ്മിറ്റി സംസ്ഥാന ചെയർമാൻ ഡോ. ബിപിൻ പി.മാത്യു മറുപടി നൽകി.
കുട്ടികളിൽ ഫാറ്റിലിവർ കൂടി വരുന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്നും ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ നാരുകൾ (ഫൈബർ) ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തലച്ചോർ വികസിക്കുന്ന പ്രായമായതിനാൽ കുട്ടികൾ കുറഞ്ഞത് 8–10 മണിക്കൂർ ഉറങ്ങണമെന്നും വ്യായാമം മറക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
ജീവിതത്തിൽ ഉയർന്നു പറക്കാൻ ചെയ്യേണ്ടതെന്തെന്ന് കരിയർ ഗൈഡൻസ് കൗൺസിലർ സജിത് തോമസും കയ്യക്ഷരം നന്നാക്കാനുള്ള വഴികളെക്കുറിച്ച് കാലിഗ്രഫർ വിപിൻദാസും വിശദീകരിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായി. സേതുപാർവതിയാണു ക്യാംപ് ഡയറക്ടർ. കടലാസ് ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമിക്കുന്നതിൽ ടിജു തോമസ് തുമ്പമൺ ഇന്നു ക്യാംപിൽ കുട്ടികൾക്കു പരിശീലനം നൽകും. ആനയെ അടുത്തറിയാനായി ‘വാഴപ്പിള്ളി മഹാദേവനെ’ ക്യാംപ് അംഗങ്ങൾ സന്ദർശിക്കും.