തുറന്ന ജയിലിലേക്കു മാറ്റുന്നവർ തിരികെ അടഞ്ഞ ജയിലിലേക്ക് !

Mail This Article
കണ്ണൂർ ∙ സൂക്ഷ്മ പരിശോധനാ സമിതിയുടെ തീരുമാനമനുസരിച്ചു തുറന്ന ജയിലിലേക്കു മാറ്റുന്നവരെ വകുപ്പ് മേധാവി അറിയാതെ അടഞ്ഞ ജയിലുകളിലേക്കു തിരികെ കൊണ്ടുവരുന്നതായി കണ്ടെത്തൽ. ചില ജയിൽ ഉദ്യോഗസ്ഥരുടെ പ്രതികാരബുദ്ധിയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. സെൻട്രൽ ജയിലുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ വരെ ഇക്കാര്യത്തിലുണ്ടെന്നും ആരോപണമുണ്ട്. താൻ അറിയാതെ തുറന്ന ജയിലിലുള്ളവരെ ഇനി അടഞ്ഞ ജയിലുകളിലേക്കു മാറ്റരുതെന്നു ജയിൽ വകുപ്പ് മേധാവി കർശന നിർദേശം നൽകി. സെൻട്രൽ ജയിൽ സൂപ്രണ്ട് കൺവീനറും ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ചീഫ് വെൽഫെയർ ഓഫിസർ, സെൻട്രൽ ജയിൽ മെഡിക്കൽ ഓഫിസർ, തുറന്ന ജയിൽ സൂപ്രണ്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണു തുറന്ന ജയിലുകളിലേക്കു മാറ്റേണ്ട തടവുകാരുടെ പട്ടിക തയാറാക്കുന്നതും അന്തിമ പരിശോധന നടത്തി അംഗീകരിക്കുന്നതും.
ജയിലിനുള്ളിലെ തടവുകാരുടെ പെരുമാറ്റവും സ്വഭാവവുമൊക്കെ പരിശോധിച്ചാണു സമിതി പട്ടികയ്ക്ക് അംഗീകാരം നൽകുന്നത്. സമിതി സമർപ്പിക്കുന്ന പട്ടിക അംഗീകരിക്കുന്നതു ജയിൽ വകുപ്പ് മേധാവിയാണ്. തന്റെ അനുമതിയില്ലാതെ ഇത്തരത്തിൽ തടവുകാരെ മാറ്റരുതെന്നു കണ്ണൂർ, വിയ്യൂർ, തവനൂർ, തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ടുമാർക്കും ജയിൽ വകുപ്പ് മേധാവി നിർദേശം നൽകി. സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർ നിറഞ്ഞ സാഹചര്യമാണ്. അതിനിടെയാണു തുറന്ന ജയിലുകളിലേക്ക് അയയ്ക്കുന്നവരെ തിരികെ അടഞ്ഞ ജയിലുകളിലേക്കു കൊണ്ടുവരുന്നത്.
-
Also Read
കോൺക്ലേവിലെ മലയാളിത്തം