പടിയിറക്കത്തിലും ഒരു പടികയറ്റം; പ്രസിഡന്റ് പദവിയിൽ നിന്ന് പ്രവർത്തകസമിതിയിലേക്ക് കെ.സുധാകരൻ

Mail This Article
തിരുവനന്തപുരം ∙ സിപിഎമ്മിനെതിരെയുള്ള ഉറച്ച നിലപാടിന്റെ പേരിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.സുധാകരന് അടുത്ത അനുയായികൾ ചാർത്തിക്കൊടുക്കുന്ന ഒരു വിശേഷണമുണ്ട്– ‘ നോ കോംപ്രമൈസ് ’. സിപിഎമ്മിനോട് ഒരു ഘട്ടത്തിലും അനുരഞ്ജനത്തിനു തയാറാകാത്ത നേതാവാണ് അദ്ദേഹം.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി എഐസിസി നേതൃത്വം വാർത്താക്കുറിപ്പിറക്കിയ നിമിഷത്തിലും സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു സുധാകരൻ. സിപിഎം ഗ്രാമമായ മലപ്പട്ടത്തു സിപിഎമ്മുകാർ തകർത്തതിനു പകരമുള്ള കോൺഗ്രസ് സ്തൂപത്തിനു തറക്കല്ലിടാനുള്ള യാത്രയിൽ. എഐസിസി പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി ഉയർത്തിയെന്ന വിവരം പങ്കുവച്ച നേതാക്കളോടു പറഞ്ഞതിങ്ങനെ– ‘പദവി ഏതായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനു മുൻപന്തിയിലുണ്ടാകും’.
അടുത്തിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നൊഴിഞ്ഞ ഒരു നേതാവിനും നൽകാത്ത ആദരം നൽകിയാണു സുധാകരനെ പാർട്ടി പ്രവർത്തകസമിതിയിലേക്ക് ഉയർത്തിയത്. തുടർച്ചയായി 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റുനിന്ന പ്രതിസന്ധിക്കാലത്ത് പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കുകയെന്ന ദൗത്യത്തോടെയാണു സുധാകരനെ പ്രസിഡന്റാക്കിയത്. നാൽപതിനായിരത്തോളം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചും വാർഡ് തലം മുതലുള്ള പുനഃസംഘടന നടത്തിയും മഹാറാലികൾ സംഘടിപ്പിച്ചും സമരാഗ്നി യാത്ര നടത്തിയുമെല്ലാം പാർട്ടിക്ക് ഉണർവുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾ വിജയിച്ചും ചേലക്കരയിൽ സിപിഎം സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറച്ചും കോൺഗ്രസ് ആത്മവിശ്വാസമുയർത്തിയതു സുധാകരന്റെ നേതൃത്വത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 18 സീറ്റ് നേടിയതിനൊപ്പം തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും കരുത്തു തെളിയിച്ചു. ഒന്നേകാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു കണ്ണൂരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് എല്ലാ ‘അനാരോഗ്യ’ ചർച്ചകളെയും അതിജീവിച്ചാണ്. മൂന്നുമാസം കൊണ്ടു പന്ത്രണ്ടായിരത്തിലേറെ കുടുംബസംഗമങ്ങൾ നടത്തി അടിത്തട്ടു മുതൽ പാർട്ടിയെ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുക്കാനുള്ള തയാറെടുപ്പും നടത്തി.4 വർഷം തികയാൻ ഒരു മാസം ബാക്കിയിരിക്കെയാണു പടിയിറക്കം.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പരസ്പരം മുഖം തിരിച്ചിരിക്കുന്നതു പാർട്ടി വേദികളിൽ പ്രവർത്തകർ കണ്ടു. എങ്കിലും ‘നോ കോംപ്രമൈസ്’ എന്ന ശൈലി പാർട്ടിക്കുള്ളിൽ മാറ്റിവച്ച് സതീശനോടു മാത്രമല്ല, വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിർന്ന നേതാക്കളോടും സുധാകരൻ അനുരഞ്ജനത്തിന്റെ ശൈലി പുറത്തെടുത്തു.
എന്നാൽ, തന്നെ ഇരുട്ടിൽ നിർത്തി പദവിയിൽനിന്നു മാറ്റാൻ നടത്തിയ നീക്കങ്ങളോടു സ്വതസിദ്ധമായ രീതിയിൽ പ്രതികരണമുണ്ടായി. പകരക്കാരനായി പല പേരുകൾ വന്നപ്പോൾ സുധാകരനുകൂടി താൽപര്യമുള്ള സണ്ണി ജോസഫിനെ ഹൈക്കമാൻഡ് ആ പദവിയിൽ നിയോഗിച്ചിരിക്കുന്നു.