സുന്നഹദോസിൽ തുടങ്ങിയ ബന്ധം; മാർപാപ്പ അംഗമായ അഗസ്തീനിയൻ സഭയും കേരള കത്തോലിക്കാ സഭയുമായുള്ളത് അഗാധബന്ധം

Mail This Article
കൊച്ചി ∙ ഉദയംപേരൂർ സുന്നഹദോസിൽ തുടങ്ങുന്നു ലിയോ പതിനാലാമൻ മാർപാപ്പ അംഗമായ അഗസ്തീനിയൻ സഭയും കേരളത്തിലെ കത്തോലിക്കാ സഭയും തമ്മിലെ ബന്ധം. അഗസ്തീനിയൻ സഭയുടെ സ്ഥാപകൻ വിശുദ്ധ അഗസ്തീനോസാണ്. പോർച്ചുഗീസുകാർക്കൊപ്പം കേരളത്തിലും എത്തിയ അഗസ്തീനിയൻ വൈദികർ ഇവിടെ സഭ സ്ഥാപിച്ചു. ഗോവ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. തെലങ്കാന, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 7 ആശ്രമങ്ങളാണു സഭയ്ക്കുള്ളത്.
മൈലാപ്പൂർ രൂപത സ്ഥാപിച്ചത് അഗസ്തീനിയൻ സഭക്കാരാണ്. കൊച്ചി രൂപതയുടെ 5 ബിഷപ്പുമാർ അഗസ്തീനിയൻ സഭയിൽ നിന്നുള്ളവരായിരുന്നു. കേരളത്തിൽ സെന്റ് തോമസ് ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗത്തെ കത്തോലിക്കാ സഭയിലേക്കും മാർപാപ്പയുടെ കീഴിലേക്കും അടുപ്പിച്ച ഉദയംപേരൂർ സുന്നഹദോസ് വിളിച്ചുചേർത്തത് അഗസ്തീനിയൻ സന്യാസ സഭാംഗവും ഗോവ ആർച്ച് ബിഷപ്പുമായിരുന്ന അലക്സിസ് ഡെ മെനസിസ് ആയിരുന്നു. സഭയ്ക്ക് ഇന്ത്യയിൽ 450 വർഷത്തെ ചരിത്രമുണ്ട്. പോർച്ചുഗീസുകാർ മടങ്ങിപ്പോയതോടെ അഗസ്തീനിയൻ മിഷനറിമാരും തിരിച്ചുപോയി. പിന്നീട് അഗസ്തീനിയൻ സഭ വീണ്ടും ഇന്ത്യയിൽ ആരംഭിക്കുന്നത് 1982 ലാണ്.