ചേന്ദമംഗലം കൂട്ടക്കൊല: പരുക്കേറ്റ ജിതിൻ ആശുപത്രി വിട്ടു; ചികിത്സാ ചെലവുകൾ ഭൂരിഭാഗവും ഏറ്റെടുത്തത് വി.ഡി.സതീശൻ

Mail This Article
കൊച്ചി ∙ ജനുവരി 16നു പറവൂർ ചേന്ദമംഗലത്തു 3 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ പരുക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസ് മൂന്നര മാസത്തിനു ശേഷം ആശുപത്രി വിട്ടു. ജിതിന്റെ ഭാര്യ വിനീഷയെയും വിനീഷയുടെ മാതാപിതാക്കളായ പേരേപ്പാടം കാട്ടിപറമ്പിൽ വേണു, ഭാര്യ ഉഷ എന്നിവരെയും അയൽവാസിയായ കണിയാപറമ്പിൽ ഋതു തലയ്ക്കടിച്ചു കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ തലയോട്ടി പൊട്ടിയ ജിതിനു പലതവണ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി. ഇപ്പോൾ നടക്കാൻ കഴിയുന്ന സ്ഥിതിയിലാണ്.
ജിതിനും സ്കൂൾ വിദ്യാർഥികളുമായ പെൺമക്കളുമാണ് കുടുംബത്തിൽ ബാക്കിയുള്ളത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച ശേഷമാണ് ജിതിൻ വീട്ടിലേക്കു മടങ്ങിയത്. ജിതിന്റെ ചികിത്സയ്ക്കുള്ള ചെലവുകൾ ഭൂരിഭാഗവും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഏറ്റെടുത്തിരുന്നു. ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലും പണം സ്വരൂപിച്ചു. ആക്രമിക്കപ്പെട്ട ശേഷം ജിതിന്റെ ചികിത്സയ്ക്ക് വേണ്ടി സർക്കാരിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.