നിപ്പ: രോഗിക്ക് മോണോക്ലോണൽ ആന്റി ബോഡി നൽകിത്തുടങ്ങി

Mail This Article
പെരിന്തൽമണ്ണ (മലപ്പുറം) ∙ നിപ്പ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസ്സുകാരിക്ക് പുണെയിൽ നിന്നെത്തിച്ച മോണോക്ലോണൽ ആന്റി ബോഡി നൽകിത്തുടങ്ങി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസലേഷനിൽ വെന്റിലേറ്ററിൽ കഴിയുന്ന ഇവരുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. സമ്പർക്കപ്പട്ടികയിലുള്ള 58 പേരിൽ 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 13 പേരാണ് ആകെ നെഗറ്റീവ് ആയത്. വളാഞ്ചേരി മേഖലയിൽ ആരോഗ്യ വകുപ്പിന്റെ പനി സർവൈലൻസ് ഇന്നു തുടങ്ങും.
-
Also Read
നിപ്പയുടെ ലക്ഷണങ്ങളും, മുൻകരുതലും അറിയാം
രോഗിക്ക് മോണോക്ലോണൽ ആന്റി ബോഡി നൽകാൻ ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡാണ് തീരുമാനിച്ചത്. തുടർന്ന് പുണെയിൽനിന്നു വിമാനമാർഗം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ആന്റി ബോഡി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചു. അവിടെ നിന്ന് പ്രത്യേക വാഹനത്തിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ രോഗിക്ക് കുത്തിവച്ചു. നിലവിൽ ഇവർ അബോധാവസ്ഥയിലാണ്. ആന്റി ബോഡി നൽകിയതിന്റെ ഫലം നീരീക്ഷിച്ചുവരികയാണ്.
രോഗിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കി. സമ്പർക്കപ്പട്ടികയിലെ 7 പേർ നിലവിൽ ചികിത്സയിലുണ്ട്. ഒരാൾ ഐസിയുവിലാണ്. ചെറിയ രോഗലക്ഷണങ്ങളുള്ള 5 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസലേഷനിൽ ചികിത്സയിലാണ്. ഐസലേഷനിൽ കഴിയുന്ന 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. സമ്പർക്കപ്പട്ടികയിലുള്ള, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരോട് അവിടെ ഐസലേഷനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. രോഗിയുടെ വീട് പാലക്കാട് തിരുവേഗപ്പുറയിലാണ്. ചികിത്സയിലുള്ള ആശുപത്രിയിലെ ജീവനക്കാരാണ് എറണാകുളത്തുള്ളത്.
നിപ്പ പടരുന്നതു സംബന്ധിച്ചു വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംബന്ധിച്ചുള്ള സംയുക്ത പരിശോധന നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകർ 4 ദിവസം കൊണ്ട് 4749 വീടുകളിൽ പനി സർവൈലൻസ് പൂർത്തിയാക്കുമെന്നു മന്ത്രിപറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുകയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പെരിന്തൽമണ്ണ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ ഡോക്‌ടർ ഉൾപ്പെടെ 19 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ഐസലേഷനിലാണ്. പനിയെ തുടർന്ന് 25ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് രോഗി ആദ്യം ചികിത്സ തേടിയത്.