‘മനുഷ്യത്വപരമായ ഇടപെടലുകൾ, ലാളിത്യം; അദ്ദേഹം സഞ്ചരിക്കുന്നത് ഫ്രാൻസിസ് പാപ്പയുടെ വഴിയിലൂടെ’

Mail This Article
ലിയോ പതിനാലാമൻ മാർപാപ്പയെ അദ്ദേഹം കർദിനാളായിരുന്ന കാലംമുതൽ എനിക്കു പരിചയമുണ്ട്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തെ ആശ്ലേഷിച്ച് അഭിനന്ദിക്കാൻ കർദിനാൾമാർക്ക് അവസരമുണ്ടായിരുന്നു. പിന്നീടു രാത്രി എട്ടരയോടെ സാന്താ മാർത്തയിൽ അത്താഴം. ഭക്ഷണത്തിനു മുൻപുള്ള പ്രാർഥനയ്ക്കു നേതൃത്വം നൽകിയതു പാപ്പയായിരുന്നു.
അതിനു ശേഷം അദ്ദേഹം ഓരോ കർദിനാൾമാരുടെയും അടുക്കലെത്തി പ്രത്യേകം പ്രത്യേകമായി സംസാരിച്ചു. എന്റെ അടുക്കലേക്കു വന്നപ്പോൾ ഞാൻ എഴുന്നേറ്റുനിന്നു. എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ട ശേഷം അദ്ദേഹം ക്ഷേമാന്വേഷണം നടത്തി. അദ്ദേഹത്തോടു നിന്നുകൊണ്ടു തന്നെ സംസാരിച്ച നിമിഷങ്ങൾ എനിക്കു നൽകിയതൊരു നവചൈതന്യമാണ്. മനുഷ്യത്വപരമായ ഇടപെടലുകൾ, ലാളിത്യം തുടങ്ങിയവയിൽ അദ്ദേഹം ഫ്രാൻസിസ് പാപ്പയുടെ വഴിയിലൂടെയാണു സഞ്ചരിക്കുന്നത്.
ഞാൻ കർദിനാളായ അവസരത്തിൽ ഒരു കർദിനാൾ ജീവിക്കേണ്ടത് എങ്ങനെയാവണമെന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചിരുന്നു: അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ഞാനും കർദിനാളായിട്ട് അധികമായിട്ടില്ല. സഭയ്ക്കു വേണ്ടി ജീവിക്കാനും പ്രാർഥിക്കാനും സഭയ്ക്കായി മുഴുവനായി നൽകാനുമുള്ള ജീവിതമാണിത്’. ഫ്രാൻസിസ് മാർപാപ്പ ഉത്ഥാനത്തിന്റെ ആശംസകളും ആശീർവാദവും നൽകി കടന്നുപോയി. ലിയോ പതിനാലാമൻ പാപ്പാ ഉത്ഥിതനായ ഈശോയുടെ വാക്കുകളോടെയാണ് ആദ്യ പ്രഭാഷണം ആരംഭിച്ചത്– ‘സമാധാനം നമ്മോടുകൂടെ’. യുദ്ധങ്ങളും വേദനകളും നിറയുന്ന ഈ കാലഘട്ടത്തിൽ പിതാവിന്റെ ജീവിതം ലോകത്തിനു പ്രത്യാശയേകട്ടെ.