ആശമാരുടെ സമരം 100–ാം ദിവസം: ഇന്ന് ജ്വലിച്ചുയരും, പ്രതിഷേധപ്പന്തങ്ങൾ

Mail This Article
തിരുവനന്തപുരം ∙ ഓണറേറിയം വർധിപ്പിക്കുക, അത് എല്ലാ മാസവും 5ന് അകം നൽകുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം ഇന്ന് 100 ദിവസം പൂർത്തിയാക്കുന്നു. സമരവേദിയിൽ ഇന്ന് 100 തീപ്പന്തങ്ങൾ ഉയർത്തും. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ‘രാപകൽ സമരയാത്ര’ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി.
കയ്യൊഴിഞ്ഞ് സർക്കാർ
ആരോഗ്യമന്ത്രിയുമായും ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) ഉദ്യോഗസ്ഥരുമായും ആശമാർ 3 തവണ ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ല. മറ്റു ട്രേഡ് യൂണിയൻ സംഘടനകളെ ഉൾപ്പെടുത്തിയുള്ള ചർച്ചയിൽ, ആവശ്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന പ്രഖ്യാപനമുണ്ടായി. സർക്കാരിനു സ്വതന്ത്രമായി പ്രഖ്യാപിക്കാവുന്ന ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും പഠിക്കാൻ പ്രത്യേക സമിതി ആവശ്യമില്ലെന്ന ആശമാരുടെ നിലപാട് സർക്കാർ തള്ളി. കമ്മിറ്റിയുടെ പഠനസമയം 3 മാസത്തിൽനിന്ന് ഒരു മാസമായി കുറയ്ക്കാമെന്നു ചർച്ചയിൽ തൊഴിൽമന്ത്രി വാഗ്ദാനം നൽകിയെങ്കിലും കമ്മിറ്റി രൂപീകരിച്ചതുതന്നെ ചർച്ച നടന്ന് ഒന്നരമാസം കഴിഞ്ഞാണ്.
ആശാസമരം ഇതുവരെ
ഫെബ്രുവരി 10: സമരം ആരംഭിക്കുന്നു
ഫെബ്രുവരി 16: ആശമാരുടെ കുടുംബസംഗമം
ഫെബ്രുവരി 21: സെക്രട്ടേറിയറ്റിനു മുന്നിൽ മഹാസംഗമം
മാർച്ച് 3: നിയമസഭാ മാർച്ച്
മാർച്ച് 8: വനിതാസംഗമം
മാർച്ച് 17: സെക്രട്ടേറിയറ്റ് ഉപരോധം
മാർച്ച് 20: നിരാഹാരസമരം ആരംഭിച്ചു
മാർച്ച് 24: കൂട്ട ഉപവാസം
മാർച്ച് 30: ആശമാരുടെ മുടിമുറിക്കൽ സമരം
മേയ് 5: രാപകൽ സമരയാത്ര തുടങ്ങി
നിർധനരായ സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ ധാർഷ്ട്യമാണ് സമരത്തെ ഇതുവരെ എത്തിച്ചത്. എസ്.മിനി സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ