ലക്നൗ∙ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു അണിയറയിൽ ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ. ലക്നൗവിലെ കോണ്‍ഗ്രസ് പാർട്ടി ഓഫിസിനു മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഇതു മാറ്റാൻ ഉടൻതന്നെ അദ്ദേഹം നിർദേശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങിനെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ രാജേഷ് ഇതു നിഷേധിച്ചു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെ വിഡ്ഢികളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു പ്രശാന്ത്. എതിർപ്പൊന്നും കൂടാതെ എല്ലാം ഞങ്ങൾ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നും രാജേഷ് പറഞ്ഞു.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിനുപിന്നാലെയാണ് പ്രശാന്ത് കിഷോർ പ്രശസ്തി നേടിയത്. മോദിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കാൻ മോദി വിരുദ്ധ ചേരിയിലെത്തി. തകർപ്പൻ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് കോൺഗ്രസ് പ്രശാന്തിനെ സമീപിച്ചത്.