Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് ഇവർ ‘ഈർക്കിൽ പാർട്ടി’കളല്ല; മുന്നണികൾക്ക് ആശങ്ക

Kunhalikkutty-Faisal

മലപ്പുറം∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്ത് മുന്നണികളെ അസ്വസ്ഥമാക്കി ചെറു മുസ്‌‌ലിം പാർട്ടികൾ. മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്താത്ത എസ്ഡിപിഐ, പിഡിപി,  വെൽഫെയർ പാർട്ടി എന്നിവ ആർക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മണ്ഡലത്തിൽ ഇവർക്കുള്ള നിർണായക സ്വാധീനമാണ് പ്രമുഖ പാർട്ടികളെ അസ്വസ്ഥമാക്കുന്നത്.

കഴിഞ്ഞ തവണ ഇ.അഹമദിനെതിരെ മലപ്പുറത്ത് മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥി നസറുദ്ദീൻ എളമരം പെട്ടിയിലാക്കിയ വോട്ട് ചില്ലറയല്ല. നാൽപത്തിയേഴായിരം വരുന്ന ഈ നിർണായക വോട്ടുകൾ ഇത്തവണ എവിടേക്കു പോകുമെന്ന ചോദ്യം മുന്നണികളെ വലയ്ക്കുന്നുണ്ട്. എസ്ഡിപിഐ ആർക്കും പരസ്യപിന്തുണ പ്രഖ്യപിച്ചിട്ടില്ലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടരുതെന്ന പാർട്ടി നിലപാട് കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ഇത്തവണ തുണയ്ക്കാമെന്ന കൃത്യമായ നിർദേശമാണ്. ഇടത് സ്ഥാനാര്‍ഥി ദുർബലനാണെന്ന വിലയിരുത്തലും ഇവർക്കുണ്ട്.

വെൽഫെയർ പാർട്ടിയും പി‍‍ഡിപിയും കഴിഞ്ഞ തവണ ഒന്നിച്ചായിരുന്നു മത്സര രംഗത്ത്. ഇത്തവണ ഇരുപാർട്ടികൾക്കും സ്ഥാനാർഥികളില്ല. ഇവർ കഴിഞ്ഞ തവണ െപട്ടിയിലാക്കിയ മുപ്പതിനായിരം വരുന്ന വോട്ടുകൾ ആരുടെ പെട്ടിയിൽ വീഴുമെന്നതും മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. 2004ൽ പിഡിപിയുടെ പരസ്യപിന്തുണ വാങ്ങിയാണ് ടി.കെ. ഹംസ ഇടത് മുന്നണിയിൽ നിന്നും ലോക്സഭയിലെത്തിയത്. ഇത്തവണ പിഡിപിയും ആർക്കും പരസ്യപിന്തുണ നൽകിയിട്ടില്ല, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുകൾ അനുകൂലമാക്കാൻ ലീഗ് േകന്ദ്രങ്ങളിൽ ശ്രമം ശക്തമാണ്.

ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ ഒറ്റപ്പെട്ടിയിൽ വീഴണമെന്ന നിലപാടിൽ ചെറുപാർട്ടികൾ ഉറച്ചു നിന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടാനാണ് സാധ്യത. എന്നാൽ, ഇത് വർഗീയ ശക്തികളെ കൂട്ടു പിടിക്കുന്നൂവെന്ന ഇടത്, എൻഡിഎ മുന്നണികളുടെ വിമർശനത്തിന് കാരണമാവുകയും ചെയ്യും.

related stories
Your Rating: