വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ പദ്ധതിയെ എതിര്‍ത്തതോടെ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കാനായില്ല. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍·ഷുറന്‍സ് പദ്ധതി.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുകൂടിയായിരുന്നു പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഒബാമ കെയര്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും താനത് ഉടച്ചുവാര്‍ക്കുമെന്നും തിരഞ്ഞെടുപ്പ് വേദികളില്‍ ട്രംപ് പ്രസംഗിച്ചിരുന്നു. തുടര്‍ന്നായിരുന്നു അധികാരമേറ്റെടുത്ത ശേഷം നൂറുദിന കര്‍മ പദ്ധതികളില്‍ ഉള്‍പെടുത്തി പുതിയ ആരോഗ്യ സംരക്ഷണ ബില്ലുമായി ട്രംപ് മുന്നോട്ടു വന്നത്.
എന്നാൽ, സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷം ഉണ്ടായിട്ടുപോലും ബില്ലിനെതിരെ സ്വന്തം പക്ഷക്കാര്‍തന്നെ മുന്നോട്ട് വന്നത് ട്രംപിന് വലിയ തിരിച്ചടിയായി. ബില്ല് പാസാവാന്‍ യുഎസ് കോൺഗ്രസിൽ കുറഞ്ഞത് 215 റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍, വോട്ടെടുപ്പില്‍ 35നടുത്ത് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.
പുതിയ ബില്ലിനു വേണ്ടത്ര മാറ്റങ്ങൾ ഇല്ലെന്നതായിരുന്നു പ്രധാന വാദം. ഇവർക്കൊപ്പം ഡെമോക്രാറ്റുകളും ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു. ബില്ല് പാസാവാതെ വന്നതോടെ അമേരിക്കയില്‍ ഒബാമാ കെയര്‍ പദ്ധതി നിലനിൽക്കാനുള്ള സാധ്യതകള്‍ ഏറി. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഭരണദൗത്യത്തില്‍ തന്നെ പരാജയം നേരിട്ടത് ട്രംപിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Advertisement