കൊച്ചി∙ എച്ച് 1 എൻ 1 പനിക്ക് തവളയുടെ തൊലിപ്പുറത്തുനിന്നു മറുമരുന്നു കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ചതുപ്പു പ്രദേശങ്ങളിൽ കാണുന്നതും ഹൈഡ്രോഫിലാക്സ് ബാഹുവിസ്താര എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതുമായ തവളയിൽനിന്നാണു കണ്ടെത്തിയത്. എച്ച് 1 എൻ 1 വൈറസുകളെ ഇല്ലാതാക്കാൻ കരുത്തുള്ള പ്രോട്ടീനുകളാണു ബഹുവിസ്താരയുടെ തൊലിപ്പുറത്ത് ഉൽപാദിപ്പിക്കപ്പെടുന്ന പ്രത്യേക സ്രവത്തിലുള്ളത്. കളരിപ്പയറ്റിലെ ഉറുമിയെ അനുസ്മരിച്ച് ഇതിന് ‘ഉറുമിൻ’ എന്ന പേരു നൽകി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ (ആർജിസിബി) ശാസ്ത്ര സംഘവും അമേരിക്കയിലെ എമറി വാക്സിൻ സെന്ററിലെ അസോഷ്യേറ്റ് പ്രഫസർ ജോഷി ജേക്കബും ചേർന്നു നടത്തിയ ഗവേഷണത്തിന്റെ ഫലം ഇന്നു പുറത്തിറങ്ങുന്ന പ്രശസ്ത ശാസ്ത്ര മാസികയായ ‘ഇമ്യൂണിറ്റി’യിൽ പ്രസിദ്ധീകരിക്കും.
ആർജിസിബിയിലെ ഡീൻ ഡോ.കെ.സന്തോഷ് കുമാറിന്റെയും സയന്റിസ്റ്റ് ഡോ.സനൽ ജോർജിന്റെയും നേതൃത്വത്തിൽ മുമ്പു നടത്തിയ പഠനങ്ങളിൽ പകർച്ചവ്യാധികൾ അതിജീവിക്കാനുള്ള കരുത്ത് ചേറിൽ പുതഞ്ഞു ജീവിക്കുന്ന തവളകളുടെ ശരീരത്തിനുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതാണു പുതിയ കണ്ടെത്തലിലേക്കു നയിച്ചത്. തവളകൾക്കു നേരിയ ഷോക്ക് കൊടുക്കുമ്പോൾ ഇവ ശരീരത്തിൽനിന്നു സ്രവം പുറപ്പെടുവിക്കും. 2005ൽ സംസ്ഥാനത്ത് എച്ച്1 എൻ1 പടർന്നപ്പോഴാണു മരുന്നുഗവേഷണങ്ങൾക്ക് ആർജിസിബി ഡയറക്ടർ ഡോ.രാധാകൃഷ്ണപിള്ള ശ്രമം തുടങ്ങിയത്. തവളകളുടെ സ്രവം ഉപയോഗിച്ച് എച്ച് 1 എൻ 1 വൈറസിനെ ഇല്ലാതാക്കാമെന്ന വിലയിരുത്തലിൽ കൂടുതൽ ഗവേഷണങ്ങൾക്കായി പ്രഫ.ജോഷി ജേക്കബിന്റെയും സഹായം തേടി. നാലു വർഷം ഗവേഷണം നീണ്ടു.
വിവിധയിനം തവളകളിൽനിന്നു ശേഖരിച്ച നൂറോളം വ്യത്യസ്ത സ്രവങ്ങൾ ഉപയോഗിച്ചു ഡെങ്കി ഉൾപ്പെടെയുള്ള മറ്റു പകർച്ചപ്പനികൾക്കും മറുമരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ആർജിസിബി ഗവേഷകർ ഇപ്പോൾ.