കോഴിക്കോട്∙ ചാരക്കേസ് ചരിത്രത്തിന്റെ ഗുണദോഷം ചികഞ്ഞു കോൺഗ്രസിൽ ആഭ്യന്തര പ്രശ്നമുണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നു കെ.മുരളീധരൻ എംഎൽഎ. കെ.കരുണാകരന്റെ ദുഃഖം കുടുംബത്തിന്റെ സ്വകാര്യ ദുഃഖം മാത്രമായിരിക്കട്ടെ. ആഭ്യന്തര കലഹം താങ്ങാനുള്ള കരുത്ത് ഇന്നു പാർട്ടിക്കില്ല. പ്രത്യേകിച്ച്, അമിത് ഷാ വലവീശി നടക്കുന്ന കാലത്ത്. പശുവും ചത്ത് മോരിലെ പുളിയും പോയ സമയത്ത് സിബി മാത്യുസ് വെളിപ്പെടുത്തൽ നടത്തുന്നത് എന്തിനാണെന്നും മുരളി ചോദിച്ചു.
ഒരുകാര്യമുണ്ട്, 1995ൽ കരുണാകരന്റെ രാജിയും 1992ലെ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇനിയും മായിക്കാത്ത മുറിവാണ് കോൺഗ്രസിനു നൽകിയത്. അന്നു കരുണാകരൻ ടേം പൂർത്തിയാക്കിയിരുന്നെങ്കിൽ അദ്ദേഹം സ്വയം സംസ്ഥാന രാഷ്ട്രീയം അവസാനിപ്പിച്ചു കേന്ദ്ര രാഷ്ട്രീയത്തിലേക്കു പോകുമായിരുന്നുവെന്നും മുരളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.